വാര്‍ധക്യത്തിലെത്തുമ്പോള്‍ ഒരാള്‍ക്ക് സമൂഹം നല്‍കേണ്ട കരുതലും താങ്ങുമാണ് പെന്ഷന്. മറ്റുള്ളവര്‍ക്ക് മുന്പില് കൈനീട്ടാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ അത് അയാളെ പ്രാപ്തനാക്കുന്നു. അങ്ങനെ ജീവിക്കാനുള്ള അവകാശം ചിലര്‍ക്കുമാത്രം പരിമിതപ്പെടുത്താനാവില്ല. എല്ലാ പൗരന്മാര്ക്കും തുല്യ അവസരവും അവകാശവും നല്കാന് സമൂഹം ബാധ്യസ്ഥമാണ്. എല്ലാവര്ക്കും അരിക്കും പയറിനും പെട്രോളിനും ഒരേ വിലയാണെന്നിരിക്കെ, പെന്ഷന് നല്‍കുന്നതിലെ വലിയ അന്തരം നീതിയല്ല.
ക്ഷേമപെന്‍ഷനായി വലിയൊരു വിഭാഗത്തിന് നാമമാത്ര തുക ലഭിക്കുമ്പോള്‍ കുറേയെറെപ്പേര്‍ക്ക് മുക്കാല്‍ ലക്ഷത്തോളം രൂപ പെന്ഷന് ലഭിക്കുന്നു. പഠനവും ജോലിയുടെ സ്വഭാവവുമനുസരിച്ച് പല തസ്തികയ്ക്കും ശമ്പളം ഭിന്നമാണെങ്കിലും പെന്‍ഷനില്‍ വ്യത്യാസമെന്തിന്? അല്ലലില്ലാതെ ജീവിക്കാനുള്ള അവസരം പോരെ?
വേണ്ടതിലധികം പണം പെന്‍ഷനായി ചിലര്‍ക്ക് നല്കുന്ന രീതി മാറണം. സിവില്‍ സര്‍വീസുകാര്‍ക്ക് 30,000, മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 20,000, സര്‍ക്കാരിന് പ്രത്യേക ബാധ്യത ഇല്ലാത്ത എയ്ഡഡ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 10,000, ക്ഷേമപെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാ മുതിര്‍ന്നവര്‍ക്കും 5000 എന്നിങ്ങനെ പ്രതിമാസ പെന്ഷന് നിജപ്പെടുത്തണം. ഒരേസമയം സാമൂഹ്യനീതി നിലനിര്‍ത്താനും അതിഭീകരമായ പെന്ഷന് ബാധ്യതയില്‍നിന്ന് മോചനം നേടാനും ഇതുവഴി സര്‍ക്കാരിന് കഴിയും.
ജോഷി ബി. ജോണ്‍ മണപ്പിള്ളി, കൊല്ലം
ആന്റണി വന്ന വഴി മറക്കരുത്
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനറല്‍മാരാണ് കൂടുതലെന്നും ജവാന്മാര് കുറവാണെന്നും എ.കെ. ആന്റണിയുടെ ഈയിടെ പറയുകയുണ്ടായി. ആന്റണി ഉള്‍പ്പെടെ ഇന്നത്തെ പല കോണ്‍ഗ്രസ് നേതാക്കളും നേരിട്ട് ജനറല്മാരായവരാണ്. ആന്റണിപോലും നോമിനേറ്റഡ് നേതാവായാണ് ശോഭിച്ചത്. അദ്ദേഹം കെപിസിസി പ്രസിഡന്റായിരിക്കെ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയോട് തോല്‍ക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ഡിസിസികളിലും ശരാശരി 100 നും 150 നുമിടയ്ക്ക് പാര്‍ശ്വവര്‍ത്തികളെ ജനറല്‍ സെക്രട്ടറിമാരായി നോമിനേറ്റു ചെയ്തപ്പോള്ആന്റണി മൗനം ദീക്ഷിച്ചു. 36-ാം വയസ്സില്‍ എംഎല്‍എയാകാതെ കേരള മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട ആന്റണി 76-ാം വയസ്സില്‍ അഞ്ചാം പ്രാവശ്യവും രാജ്യസഭാംഗമായി ആറുവര്‍ഷത്തേക്ക് സീറ്റ് ഉറപ്പിക്കുകയാണ് ചെയ്തത്. ജനറലായ അദ്ദേഹം ജവാനുവേണ്ടി സീറ്റു വിട്ടുകൊടുത്തില്ല.
അഡ്വ.പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം
വിവരാവകാശത്തെ പേടിക്കണോ?
അധികാരത്തിന്റെ അകത്തളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ് അറിയാനുള്ള അവകാശ നിയമം. ഈ അവകാശത്തെ ചോദ്യംചെയ്യുന്നതാണ് നമ്മുടെ മുഖ്യമന്ത്രിയുടെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാമൊന്നും പൊതുജനങ്ങള്‍ക്ക് കൊടുക്കാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി. എല്ലാമെന്നതും ഭാഗികമെന്നതും എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത് ഉചിതമായിരിക്കും. മന്ത്രിസഭാ തീരുമാനങ്ങളില്‍ സ്ഥാപിത താല്പര്യങ്ങള് ഉണ്ടാവാമെന്നതിന്റെ സൂചനയാണോ ഇത്?
2005 ലെ നിയമത്തിന് മുമ്പുതന്നെ നമ്മുടെ സുപ്രീംകോടതി എസ്.സി 190/1989 ലെ ഇന്ത്യന്‍ എക്സ്പ്രസ് കേസില്‍ പ്രസ്താവിച്ചത്, 21-ാം അനുഛേദത്തിലെ ജീവിക്കാനുള്ള അവകാശവും അറിയാനുള്ള അവകാശവും തമ്മില്‍ ശക്തമായൊരു ബന്ധമുണ്ടെന്നാണ്. വിശേഷിച്ച് സര്‍ക്കാരിന്റെ രഹസ്യ തീരുമാനങ്ങള്‍ ആരോഗ്യത്തെയും ജീവനെയും ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കില്‍ അറിയാനുള്ള അവകാശം അനിവാര്യവും പ്രസക്തവുമാണ്.
മന്ത്രിസഭയുടെ തീരുമാനങ്ങള്‍ എല്ലാം പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്കാന് സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ വിധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാഷ്ട്രതലവന്മാരെ തെരഞ്ഞെടുത്ത് അധികാരമേല്പ്പിക്കുന്ന സമ്മതിദായകരെ ഇപ്രകാരം അവഗണിക്കുന്നത് റിപ്പബ്ലിക്കിനെതിരാണ്.
മുണ്ടേല പി. ബഷീര്‍, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: