വടകര : മഖാം ഉറൂസിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച് ആയിരത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഓര്‍ക്കാട്ടേരി കളിയാംവെള്ളി മലോല്‍ കുഞ്ഞബ്ദുള്ള മുസല്യാരുടെ മഖാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി വിതരണം ചെയ്ത ബിരിയാണി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കഠിനമായ ഛര്‍ദ്ദിയും, വയറിളക്കവും, വയറുവേദനയും അനുഭവപ്പെട്ട ആയിരത്തോളം പേരെ വടകര, മാഹി, നാദാപുരം, ഓര്‍ക്കാട്ടേരി, പയ്യോളി, കൊയിലാണ്ടി, തലശേരി, വില്യാപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലെ ചികിത്സ തേടി.
തിങ്കളാഴ്ച രാവിലെ 9 മണിമുതലാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. പൊതികളിലായി വീടുകളിലേക്ക് ഭക്ഷണം കൊണ്ടുപോയി വൈകീട്ടും രാത്രിയുമായി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടുതല്‍ പേര് വിഷബാധയേറ്റ് ആശുപത്രികളില്‍ എത്തിയതോടെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തി. നേര്‍ച്ചയുടെ ഭാഗമായി ചൊവ്വാഴ്ച പുരുഷന്മാര്ക്ക് വിതരണം ചെയ്യേണ്ട ഭക്ഷണം പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് തടഞ്ഞു. വടകര, കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം പേരാണ് ഉറൂസില്‍ പങ്കെടുക്കാനെത്തിയത്. സംഭവം അറിഞ്ഞ് ഇന്നലെ രാവിലെയോടെ തന്നെ ഭക്ഷണ വിതരണം നിര്‍ത്തലാക്കിയത് കൂടുതല്‍ പേരെ വിഷബാധയേല്ക്കാതിരിക്കാന് കാരണമായി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ആനന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അറുനൂറില്പരം രോഗികള്‍ എത്തിച്ചേര്‍ന്ന ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പരിശോധന നടത്തി. വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ നിന്നും വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിഷബാധ പരിശോധിക്കുന്നതിനായി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും.
വടകര ജില്ലാ ആശുപത്രിയില്‍ 80 പേര് ചികിത്സ തേടിയെത്തിയപ്പോള്‍ 17 പേരെ അഡ്മിറ്റ് ചെയ്തു. സഹകരണ ആശുപത്രിയില്‍ 40ഓളം പേരാണ് ചികിത്സ തേടിയെത്തിയത്. ഇവരില്‍ 21 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മാഹി ഗവ.ആശുപത്രി, കുറ്റിയാടി, പയ്യോളി, കൊയിലാണ്ടി, തലശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും രോഗികള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. സംഭവസ്ഥലം കോഴിക്കോട് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം, വടകര തഹസില്‍ദാര്‍ ടി.കെ സതീഷ്കുമാര്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന് തുടങ്ങീ നിരവധി പേര് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: