തൃശൂര്‍: മുക്കാട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് നിര്‍മ്മല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും വലയിലെന്ന് സൂചന. അതേസമയം സിപിഎം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമായി അറസ്റ്റ് വൈകുകയാണ്. കൗണ്‍സിലര്‍ സതീഷ് ചന്ദ്രന് ഉള്‍പ്പടെയുള്ള പ്രതികള്‍ എവിടെയുണ്ടെന്ന് പോലീസിന് വ്യക്തമായറിയാം. പ്രതികളെ പിടികൂടുന്നതിന് സിപിഎം താവളങ്ങളില്‍ കയറാന്‍ പോലീസ് മടിക്കുകയാണ്. നിര്‍മ്മലിനൊപ്പം കുത്തേറ്റ തോമസ് എന്ന മിഥുന്റെ നില മെച്ചപ്പെട്ടു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അറിയിച്ചു. നിര്‍മ്മലിന്റെ മരണവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സിറ്റി അസി. കമ്മീഷണല്‍ പി.വാഹിദിനാണ് അന്വേഷണച്ചുമതല. ഒല്ലൂര്‍ സിഐ കെ.കെ.സജീവ്, മണ്ണുത്തി എസ്ഐ കൃഷ്ണകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തെ നയിക്കുന്നത്. അതിനിടെ കൊലക്കേസില്‍ പ്രതിയായ കൗണ്‍സിലര്‍ സതീഷ്ചന്ദ്രനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു. ഇന്നലെ ഉച്ചക്ക് കൗണ്‍സില്‍ ചേര്‍ന്ന ഉടനെയാണ് ബിജെപി അംഗങ്ങളായ എം.എസ്.സംപൂര്‍ണ, വി.രാവുണ്ണി, ഐ.ലളിതാംബിക, പൂര്‍ണിമ സുരേഷ്, വിന്‍ഷി അരുണ്‍കുമാര്‍, കെ.മഹേഷ് എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. സതീഷ്ചന്ദ്രനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്നും പ്രശ്നം കൗണ്‍സില്‍ യോഗത്തില്‍ വോട്ടിങ്ങിനിടണമെന്നും കെ.മഹേഷ് ആവശ്യപ്പെട്ടു. എന്നാല്‍ മേയര്‍ ഈ ആവശ്യം നിരാകരിച്ചു.തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങള്‍ മേയറെ ഉപരോധിച്ചു. മുദ്രാവാക്യം വിളികള്‍ ശക്തമായതോടെ യോഗം നടത്താനാകാതെ മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. 66 അജണ്ടകളാണ് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 അജണ്ടകള്‍ പാസ്സായതായി പ്രഖ്യാപിച്ചാണ് മേയര്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: