കണ്ണൂര്‍: ജില്ലയില്‍ ശാശ്വതസമാധാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് സര്‍വ്വകക്ഷി പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എല്ലാ പാര്‍ട്ടികളും സമാധാനശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചത്.
കണ്ണൂരിനെ സംഘര്‍ഷരഹിതമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമാധാനകാംക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അക്രമസാധ്യത മുന്‍കൂട്ടിക്കണ്ട് അത് തടയാനാവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അഭിപ്രായമുയര്‍ന്നു. പോലീസ് ഏതെങ്കിലും സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങി നടപടികളില്‍ നിന്ന് പിന്‍വാങ്ങുന്ന സ്ഥിതി ഉണ്ടാവരുതെന്നും ആവശ്യമുയര്‍ന്നു. ആയുധ നിര്‍മാണം തടയാനും ആയുധശേഖരം കണ്ടെത്താനും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.
കണ്ണൂരിനെ സംഘര്‍ഷരഹിതമായ ജില്ലയാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് ആമുഖ ഭാഷണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നല്ല ചില നടപടികള്‍ ഇതിനകം ഉണ്ടായി. വിവിധ തലങ്ങളിലായി സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നടന്നു. മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ.ബാലന് എന്നിവരുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള യോഗങ്ങളും നടന്നു. തിരുവനന്തപുരത്ത് സംസ്ഥാനത്തെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും യോഗം ചേര്‍ന്നു. കണ്ണൂരില്‍ കൊലചെയ്യപ്പെട്ടയാളുടെ വീട്ടില്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത് മികച്ച ഇടപെടലായിരുന്നു. ഈ ശ്രമങ്ങളെല്ലാം പൊതുവില്‍ ഫലം ചെയ്തുവെന്നാണ് യോഗത്തിലുണ്ടായ പൊതുഅഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമസംഭവങ്ങളുണ്ടായാല്‍ കര്‍ക്കശമായ ഇടപെടലിനാണ് പോലീസിന് നിര്‍ദേശം കൊടുത്തിട്ടുള്ളത്. മുഖംനോക്കാതെയുള്ള നടപടികളുണ്ടാകും. ഒരു ബാഹ്യനിയന്ത്രണവും പൊലീസിന്റെ മേലുണ്ടാകില്ല. എന്തെങ്കിലും സംഭവമുണ്ടായാല്‍ എല്ലാവരും ചേര്‍ന്ന് ഇടപെടുന്ന നില ഉണ്ടാവണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇങ്ങനെയുള്ള ഇടപെടല്‍ ഗുണം ചെയ്യും. ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എല്ലാ പാര്‍ട്ടികളും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാന നടപടികള്‍ താഴെതട്ടില്‍ വരെയെത്തിക്കാന്‍ നേതൃത്വങ്ങള്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്തുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി യോഗത്തെ അറിയിച്ചു. ആര്‍ക്കും സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്. ജില്ലയില്‍ പൂര്‍ണ സമാധാനം വേണമെന്ന പൊതുനിലപാടിനോട് യോജിച്ച സമീപനമാണ് സംഘടനയുടേത്. ഇക്കാര്യം താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിവരികയാണ്. വരാനിരിക്കുന്ന ഉല്‍സവ സീസണ് അക്രമരഹിതമാക്കാന്‍ മുന്‍കരുതല്‍ വേണം. വ്യക്തികള്‍ ചെയ്യുന്ന അക്രമങ്ങള്‍ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയമില്ലെങ്കില്‍ അക്കാര്യം പൊതുജനങ്ങളെ അറിയിക്കാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയെ പ്രശ്നമുക്തമാക്കുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കുന്നതായി യോഗത്തില്‍ സംസാരിച്ച മറ്റ് നേതാക്കള്‍ പറഞ്ഞു. അക്രങ്ങങ്ങളിലേര്പ്പെടുന്നവര്ക്ക് സംരക്ഷണം നല്‍കില്ല. അക്രമസംഭവങ്ങളുണ്ടായാല്‍ അതിനെ അപലപിക്കാനും അക്രമികളെ തള്ളിപ്പറയാനും എല്ലാവിഭാഗവും തയ്യാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ.ശ്രീമതി എംപി, എംഎല്‍എമാരായ ഇ.പി.ജയരാജന്, കെ. സി.ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം, സബ് കലക്ടര്‍ രോഹിത് മീണ, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, പി.പി.ദിവാകരന് തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: