നെടുമ്പാശ്ശേരി: ഹജ്ജ് കമ്മറ്റി വഴി പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള പ്രധാന യാത്രാ കേന്ദ്രമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തു. വിമാന അറ്റകുറ്റപ്പണി കേന്ദ്രമായ ഹാങ്ങര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കും. ഇവിടെ കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുകളും എയര്‍ലൈന്‍സ് ഓഫീസും മറ്റും താല്കാലികമായി തുറക്കും. നിസ്ക്കരിക്കാനും താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 12,000 ത്തോളം പേര് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്കായി ബോയിംഗ് 747 വിമാനമാണ് അനുവദിച്ചിട്ടുള്ളത്. 11, 580 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനം നടത്താന്‍ സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്.
ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് ഹജ്ജ് കര്‍മ്മത്തിനായി വിമാന സര്‍വീസുകള്‍ നടത്തുന്നത്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് മടക്കയാത്രയ്ക്കുള്ള സര്‍വീസുകള്‍ തീരുമാനിച്ചിട്ടുള്ളത്. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഇന്ത്യന്‍ വിമാന കമ്പനികളുമാണ് സര്‍വീസ് നടത്തുന്നത്.
ആഗസ്റ്റ് 8 മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടന സര്‍വീസുകള്‍ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: