കൊച്ചി: മെട്രൊ നിര്‍മാണത്തില്‍ ഇതുവരെ 400 കോടി രൂപയുടെ ലാഭമുണ്ടാക്കാനായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനായാല്‍ പദ്ധതി വിഹിതത്തില്‍ വലിയ ലാഭം കണ്ടെത്താനാകുമെന്നും ശ്രീധരന് പറഞ്ഞു. സേക്രട്ട് ഹാര്‍ട്സ് കോളേജില്‍ സംഘടിപ്പിച്ച ചാവറ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
മാര്‍ച്ച് അവാസനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം കമ്മീഷന് ചെയ്യാനാകും. ഇതോടെ മാര്‍ച്ചില്‍ തന്നെ മെട്രൊ സര്‍വീസ് ആരംഭിക്കാനാകുമെന്നും ശ്രീധരന് പറഞ്ഞു. നിലവില്‍ ഒന്നാം ഘട്ടമായി ആലുവ മുതല്‍ പേട്ടവരെയും രണ്ടാം ഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് തീരമാനിച്ചിട്ടുള്ളത്. ഇത് കൂടാതെ മൂന്നാം ഘട്ടം കൂടി അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്.
മെട്രൊയെ കുറിച്ച് കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തില്‍ മഹാരാജാസ് വരെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും ജൂണില്‍ മഹാരാജാസ് വരെ മെട്രൊ ഓടി തുടങ്ങുമെന്നും ഇ. ശ്രീധരന് വ്യക്തമാക്കി.
ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കും. കരാര്‍ പുതുക്കേണ്ടതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കെഎംആര്‍എല്ലാണ്. വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്തേക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം വിളിച്ചു ചേര്‍ത്ത ടെന്‍ഡറില്‍ ആരും പങ്കെടുത്തിരുന്നില്ല. രണ്ടാം തവണ വിളിച്ചു ചേര്‍ത്ത ടെന്‍ഡറില്‍ ഒരു കമ്പിനി മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ആ കമ്പനി മുന്നോട്ട് വച്ചത് വലിയ തുക ആയതുകൊണ്ട് ടെന്‍ഡര്‍ റദ്ദുചെയ്തു. ഉടനെ തന്നെ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി മെട്രൊയേ അപേക്ഷിച്ച് കൊച്ചി മെട്രൊയുടെ നിര്‍മാണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഭൂമിയേറ്റെടുക്കലും തൊഴിലാളി പ്രശ്നങ്ങളുടെ സമരങ്ങളുമെല്ലാം നിര്‍മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ദല്‍ഹി മെട്രൊയുടെ അതേ സാങ്കേതിക വിദ്യ തന്നെയാണ് കൊച്ചി മെട്രൊയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ദല്‍ഹി മെട്രൊ നിര്‍മാണത്തില്‍ ലഭിച്ച സമാധാന അന്തരീക്ഷം കൊച്ചി മെട്രൊയുടെ കാര്യത്തില്‍ ലഭിക്കുന്നില്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: