ആലപ്പുഴ: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി പാസാക്കി മൂന്നു മാസമായിട്ടും നടപ്പായില്ല. വീടുവയ്ക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം പേരാണ് സര്‍ക്കാരിന്റെ അലംഭാവം കാരണം പ്രതിസന്ധിയിലായത്.
സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനിടെ വന്‍തോതില്‍ നിലം നികത്തല്‍ തുടരുകയാണ്. 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് 2007 സപ്തംബറിന് ശേഷം നികത്തിയ വയലുകള്‍ക്ക് കരഭൂമിയെന്ന ആനുകൂല്യം ലഭിക്കില്ല.
പുതുതായി നികത്തുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയാണ് നിയമത്തിലുള്ളത്. എന്നാല്‍ മറ്റു ഭൂമിയില്ലാത്തവര്‍ക്ക് വയല്‍ നികത്തി വീടുവെക്കാം. വയലേത്, കരഭൂമിയേത് എന്ന് തിരിച്ചറിയാന്‍ ഡാറ്റാ ബാങ്ക് ഉണ്ടാക്കി വിജ്ഞാപനം ചെയ്യണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു. നിയമം നിലവില്‍ വന്ന് ഒന്‍പത് വര്‍ഷം ആകാറായിട്ടും ഡാറ്റാ ബാങ്ക് പൂര്‍ത്തിയായില്ല.
ഡാറ്റാബാങ്ക് പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ന്യായവിലയുടെ 25 ശതമാനം പിഴയടച്ച് നികത്തല്‍ ക്രമപ്പെടുത്താമെന്ന ഭേദഗതി കൊണ്ടുവന്നത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഇത് വന്കിടക്കാരെയും ഭൂമാഫിയയെയും സഹായിക്കാനാണെന്നായിരുന്നു ആക്ഷേപം. ഇടതു സര്‍ക്കാര്‍ ഈ ഭേദഗതി റദ്ദുചെയ്തു. ഇതോടെ 2008ലെ നിയമം പുനഃസ്ഥാപിക്കപ്പെട്ടു. ഇനി മുതല്‍ വയല്‍ നികത്തി വീട്വയ്ക്കാന്‍ അനുമതി ലഭിക്കുക സ്വന്തമായി മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് മാത്രമായിരിക്കും.
നഗരസഭകളില്‍ അഞ്ചു സെന്റും, പഞ്ചായത്തുകളില്‍ പത്തു സെന്റും മാത്രമാണ് വീടിനായി നികത്താന്‍ അനുമതി നല്‍കുക. ഇപ്പോള്‍ ഒരുലക്ഷം അപേക്ഷകളാണ് വിവിധ ജില്ലകളിലായി ലഭിച്ചിട്ടുള്ളത്. വയല്കമ്മറ്റികള് നിലവില്‍വരികയും ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യുകയും ചെയ്തതിന് ശേഷമെ ഇവര്‍ക്ക് നിലം നികത്താന്‍ അനുമതി നല്കാന് കഴിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: