മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് 16 അംഗ ടീമിനെ സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചത്. കോഹ്ലി ക്യാപ്റ്റന്‍.
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ 16 അംഗ ടീമില്‍ നിലനിര്‍ത്തി. ഓപ്പണര്‍ സ്ഥാനത്ത് മുരളി വിജയിനൊപ്പം കെ.എല്‍. രാഹുലിനെയും നിലനിര്‍ത്തി. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.
അതേസമയം ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ, പേസര്‍ മുഹമ്മദ് ഷാമി, ലെഗ് സ്പിന്നര്‍ അമിത് മിശ്ര എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിന്റെ പിടിയിലായിരുന്ന ഇവര്‍ക്ക് ശാരീരിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടംപിടിക്കാനാവൂ.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 23ന് പൂനെയില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് മാര്‍ച്ച് നാല് മുതല്‍ ബെംഗളൂരുവിലും മൂന്നാം ടെസ്റ്റ് 16 മുതല്‍ റാഞ്ചിയിലും അവസാന ടെസ്റ്റ് 25 മുതല്‍ ധര്‍മ്മശാലയിലും നടക്കും. സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. ആദ്യ ടെസ്റ്റിന് മുമ്പായി ഇന്ത്യ എ ടീമുമായി ത്രിദിന മത്സരം കളിക്കും. നാളെ മുംബൈയിലാണ് കളി. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യ എ ടീം ക്യാപ്റ്റന്‍.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (നായകന്), മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, അഭിനവ് മുകുന്ദ്, ഹാര്‍ദിക്ക് പാണ്ഡ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: