ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ചത്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വി-സി 37 ല്‍ വിക്ഷേപിച്ചത്. ദൗത്യം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല.
2014ല്‍ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോര്‍ഡ്. വലിയ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഡിക്ക് 714 കിലോഗ്രാം ഭാരം. ബാക്കി 103-നും കൂടി 664 കിലോഗ്രാം. ചെറിയവയില്‍ രണ്ടെണ്ണം ഇന്ത്യയുടേത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ വിന്യസിച്ചത്.
20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആര്‍ഒയ്ക്കുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആര്‍ഒ വലിയതോതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആര്‍ഒയ്ക്ക് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത്.
നേരത്തെ, 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആര്‍ഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. മൂന്നു മുതല്‍ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ. ജര്‍മനിയുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വിസി 37 ഭ്രമണപഥത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: