തൃശൂര്‍: മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകനും പട്ടികജാതിക്കാരനുമായ നിര്‍മലിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര് പോലീസ് പിടിയില്‍. സിന്ധുരാജ്, സൂരജ് രാജന്, യേശുദാസന്, അരുണ്‍, സച്ചിന് ഹരിദാസ് എന്നിവരാണ് പിടിയിലായത്. അക്രമത്തിന് നേതൃത്വം നല്കിയ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ മറ്റ് പ്രതികള്‍ ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മുക്കാട്ടുകര കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തൃശൂര്‍ മുക്കാട്ടുകര പാറോടന് വീട്ടില്‍ പരേതനായ ബാലചന്ദ്രന്റെ മകന് നിര്‍മല്‍ (20) കൊല്ലപ്പെട്ടത്.
കോപ്പറേറ്റീവ് കോളേജില്‍ ബി.എ വിദ്യാര്‍ത്ഥിയാണ് നിര്‍മല്‍. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കോക്കുളങ്ങര അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് നിര്‍മ്മലിനെയും സുഹൃത്തും ബിജെപി പ്രവര്‍ത്തകനുമായ ചിറയന്‍കണ്ടത്ത് തോമസ് എന്ന മിഥുനെയും സംഘം ആക്രമിച്ചത്. നെഞ്ചിനും പുറത്തും കുത്തേറ്റ നിര്‍മ്മല്‍ തല്‍ക്ഷണം മരിച്ചു.
കൂടെയുണ്ടായിരുന്ന തോമസ് അതീവഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി. സിപിഎം ഒല്ലൂക്കര ഡിവിഷന് കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. സതീഷ് ചന്ദ്രന് നിര്‍മ്മലിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ കോര്പ്പറേഷന് സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തിരുന്നു. ഒല്ലൂക്കര ഡിവിഷന് കൗണ്‍സിലര്‍ കെ.പി. സതീഷ് ചന്ദ്രന് ഏഴാം പ്രതിയാണ്. സിദ്ധു, സച്ചിന്, അരുണ്‍, സന്ദീപ്, യേശുദാസന്, ഷിബു എന്നിവരും, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരെയും പ്രതി ചേര്‍ത്താണ് കൊലപാതകത്തിന് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: