കണ്ണൂര്‍: ജില്ലയില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കങ്ങളെ അട്ടിമറിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇന്നലെ തലശ്ശേരി മൂന്നാം മൈലില്‍ നടന്ന ബോംബാക്രമണം. കണ്ണൂര്‍ ജില്ലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും വിവിധ സഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുള്പ്പടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുകയും ജില്ലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിപിഎം നടത്തിയ ഏകപക്ഷീയമായ അക്രമം സമാധാന കാംക്ഷികളെ ഞെട്ടിക്കുന്നതായി. ജില്ലയില്‍ സമാധാനമുണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമുണ്ടായാലും അതിനെ അട്ടിമറിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം അക്രമം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണെന്നാണ് ഇന്നലെ നടന്ന ബോംബേറില്‍ നിന്ന് വ്യക്തമാകുന്നത്. സിപിഎമ്മിനകത്തും പുറത്തും സമാധാന ശ്രമങ്ങള്‍ക്കായി നീക്കങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിലുള്ള ഒരു വ്യക്തി ഇതിന് തടസ്സം നില്ക്കുന്നതായാണ് സൂചന. സിപിഎം ക്രിമിനല്‍ സംഘം നടത്തുന്ന അക്രമങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്കി സഹായിക്കുന്നതും ഈ നേതാവ് തന്നെയാണ്.
സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മിന്നലാക്രമണം നടത്തി ജനങ്ങളില്‍ ഭയപ്പാട് സൃഷ്ടിക്കുകയെന്ന തന്ത്രമാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നടപ്പിലാക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്ത്തകന് സന്തോഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത് ഇതേ തന്ത്രത്തിന്റെ ഭാഗമായാണ്. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷം കൊടുമ്പരിക്കൊണ്ടപ്പോഴും സമാധാനം നിലനിന്ന പ്രദേശമായിരുന്നു അണ്ടല്ലൂര്‍. അതേ പ്രദേശത്താണ് സിപിഎം സംഘം ഏകപക്ഷീയമായി സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം നടന്നയുടന്‍ തന്നെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും കുടുംബവഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നുമുള്ള വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രദേശത്തെ സിപിഎം ക്രിമിനല്‍ സംഘം അറസ്റ്റിലായതോടെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വിശദീകരണം. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികള്‍ പോലീസിന് വിശദീകരണം നല്‍കിയതോടെ സിപിഎമ്മിന്റെ നുണപ്രചാരണം പൊളിയുകയായിരുന്നു. ഇതേ രീതിയിലുള്ള ഏകപക്ഷീയമായ അക്രമമാണ് ഇന്നലെ മൂന്നാം മൈലിലും നടന്നത്. സമീപകാലത്തൊന്നും പ്രത്യേകിച്ച് സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രദേശമാണ് മൂന്നാം മൈല്‍. സമാധാനം നിലനിര്‍ത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായാലും അത് തകര്‍ക്കാനുള്ള ബുദ്ധികേന്ദ്രം സിപിഎമ്മിന്റെ ജില്ലാ ഘടകത്തില്‍ തന്നെയുണ്ടെന്നാണ് ഇന്നലെ നടന്ന അക്രമം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: