കൊച്ചി: പാസഞ്ചര്‍ ട്രയിനുകള്‍ പതിവായി വൈകുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഗുരുവായൂര്‍ മുതല്‍ എറണാകുളം വരെയുളള യാത്രക്കാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. 5000ത്തോളം പേര് എറണാകുളം- ഗുരുവായൂര്‍ റൂട്ടിലെ സ്ഥിരം യാത്രക്കാരാണ്. ഷൊര്‍ണൂര്‍- എറണാകുളം, ഗുരുവായൂര്‍- പുനലൂര്‍, ഗുരുവായൂര്‍- എറണാകുളം, എറണാകുളം- ഗുരുവായൂര്‍ എന്നീ ട്രയിനുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.
എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രയിനുകള്‍ കടന്നുപോകാന്‍ പാസഞ്ചര്‍ ട്രയിനുകള്‍ പിടിച്ചിടുന്നു. പല സ്ഥലങ്ങളിലും കാത്തു കിടക്കേണ്ടതായി വരുന്നു. കുറഞ്ഞത് അരമണിക്കൂര്‍ വൈകിയാണ് ട്രയിനുകള്‍ സ്റ്റേഷനുകളിലെത്താറെന്ന് ഇടപ്പളളി റെയില്‍വേ യൂസേഴ്സ് അസോസിയേഷന് കണ്‍വീനര്‍ ആര്. ഡി. മണികണ്ഠന്. ‘സമയത്ത് ഓഫീസുകളിലെത്താന്‍ ആവാത്തതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ’, മണികണ്ഠന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ വണ്ടിക്ക് ഡിവൈന്‍ നഗറിലും സ്റ്റോപ്പ് വേണമെന്നതാണ് ഇവരുടെ മറ്റൊരാവശ്യം.
സ്ത്രീ യാത്രികര്‍ കൂടുതലും ആശ്രയിക്കുന്ന ചെന്നൈ മെയിലിന് ലേഡീസ് കമ്പാര്ട്ട്മെന്റില്ലാത്തതു മൂലം സ്ത്രീകള്‍ വല്ലാത്ത ദുരിതമനുഭവിക്കുന്നുതായി സ്ഥിരം യാത്രികയായ സ്മിത വിശ്വനാഥ് പറഞ്ഞു. ‘മെമുവിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് പുരുഷന്മാര് കയ്യടക്കുന്നു. സ്ത്രീകള്‍ നിന്ന് യാത്ര ചെയ്യേണ്ട ഗതികേടാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്. പി. എഫിനെ വിളിച്ചു പറഞ്ഞാലും പ്രയോജനമില്ലെന്ന് സ്മിത പറഞ്ഞു.
നടപടിയുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ എറണാകുളം മുതല്‍ ഗുരുവായൂര്‍ വരെയുളള പാസഞ്ചര്‍ യാത്രക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം അറിയിക്കും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നും മണികണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: