ചെലവ് വെറും 100 കോടി
ബംഗളൂരു: പിഎസ്എല്‍വി സി 37 റോക്കറ്റിലാണ് ഭാരതം 104 ഉപഗ്രഹങ്ങള്‍ ഇന്നലെ വിക്ഷേപിച്ചത്. വിക്ഷേപണച്ചെലവ് വെറും 150 ലക്ഷം ഡോളര്‍ (10,03,76,25,00 രൂപ). ഐഎസ്ആര്‍ഒ അല്ലാതെ മറ്റേതെങ്കിലും വിദേശ ഏജന്സിയായിരുന്നന്നെങ്കില് ശരാശരി 600 ലക്ഷം ഡോളര്‍ ( 401 കോടി രൂപ) എങ്കിലും വേണ്ടിവരുമായിരുന്നു. അതായത് നാലിരട്ടിയിലേറെ തുക. അമേരിക്കന്‍ സ്പേസ്ഏജന്സി നാസ ആയിരുന്നെങ്കില്‍ കുറഞ്ഞത് ആയിരം ലക്ഷം ഡോളറെങ്കിലും (669 കോടി രൂപ) വേണ്ടിവരുമായിരുന്നു.
ഭാരതത്തിന്റെ ചൊവ്വ ദൗത്യമായ മംഗള്യാന് പോലും ചെലവായത് വെറും 450 കോടി രൂപയാണ്. ഇതുവരെ നടന്നിട്ടുള്ള ചൊവ്വ ദൗത്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നടന്നത് മംഗള്‍യാനാണ്. നാസയുടെ മാവന് എന്ന ചൊവ്വ ദൗത്യത്തിന് വന്ന ചെലവ് 4496 കോടി രൂപ (6720 ലക്ഷം ഡോളര്‍)യാണ്.
39ാം വിക്ഷേപണം
ബംഗളൂരു; ഇന്നലത്തേത് പിഎസ്എല്‍വിയുടെ 39 ാമത് വിക്ഷേപണമായിരുന്നു. 38 എണ്ണവും വിജയം. 93ലെ പിഎസ്എല്‍വിയുടെ ആദ്യ ദൗത്യം മാത്രമാണ് പരാജയപ്പെട്ടത്. 97ല്‍ വിക്ഷേപണം അല്‍പ്പം പാളിയെങ്കിലും ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹത്തെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ കയറ്റിവിടാന്‍ കഴിഞ്ഞു. എന്നാല്‍ അമേരിക്കിയിലെ സ്വകാര്യ സ്പേസ് ഏജന്‍സിയായ സ്പേസ് എക്സിന് വലിയ രണ്ടു പരാജയങ്ങളാണ് ഉണ്ടായത്. ഒന്ന് വിക്ഷേപണം പരാജയപ്പെട്ടു. രണ്ടാമത്തേത് പൊട്ടിത്തെറിച്ചു. ഇത് വലിയ നഷ്ടമാണ് അവര്‍ക്ക് ഉണ്ടാക്കിയത്. മാത്രമല്ല ഇന്ത്യയുടെ ആദ്യ ചൊവ്വ ദൗത്യം തന്നെ വിജയിക്കുകയും ചെയ്തു.
44 മീറ്റര്‍ ഉയരവും 2.8 മീറ്റര്‍ വ്യാസവുമുള്ള പിഎസ്എല്‍വിയുടെ ആദ്യ ദൗത്യം 1993 സപ്തംബര്‍ 20നായിരുന്നു. അന്നു മുതല്‍ ഇന്നുവരെയായി 226 ഉപഗ്രഹങ്ങളെയാണ് ( ഇന്നലെ അയച്ച 104 എണ്ണം അടക്കം) ഭാരതത്തിന്റെ ഏറ്റവും വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്.
ശുക്രദൗത്യം
ഭാരതത്തിന്റെ ശുക്രഗ്രഹ ദൗത്യത്തില്‍ ചേരാന്‍ ഫ്രാന്‍സ് താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. രണ്ടാം ചൊവ്വാ ദൗത്യവും ശുക്രനിലേക്ക് ഉപഗ്രഹത്തെ അയക്കുന്നതും 2021 – 22 ലെ പദ്ധതികളാണ്.
അനവധി ഉപഗ്രഹങ്ങള്‍, 18 തവണ
അനവധി ഉപഗ്രഹങ്ങള്‍ ഒറ്റ റോക്കറ്റില്‍ ബഹിരാകാശത്ത് എത്തിക്കുകയെന്ന ദൗത്യം 18 തവണ ഐഎസ്ആര്‍ഒ വിജയകരമായി നിര്‍വ്വഹിച്ചിട്ടുണ്ട്. 2016 ജൂണില്‍ 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 99ല്‍ ആദ്യമായി പിഎസ്എല്‍വി മൂന്ന് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ശൂന്യാകാശത്ത് എത്തിച്ചു. ഭാരതത്തിന്റെയും ജര്‍മ്മനിയുടെയും കൊറിയയുടേയും ഉപഗ്രഹങ്ങള്‍.
മംഗള്‍യാനും ചാന്ദ്രയാനും
ഭാരതത്തിന്റെ ചരിത്രം കുറിച്ച ദൗത്യങ്ങളായിരുന്നു ചന്ദ്രനിലേക്കുള്ള ചാന്ദ്രയാനും ചൊവ്വയിലേക്കുള്ള മംഗള്‍യാനും. 2013 നവംബര്‍ അഞ്ചിനാണ് മംഗള്യാന് വിക്ഷേപിച്ചത്. 2014 സപ്തംബര്‍ 24ന് ഉപഗ്രഹം ചൊവ്വക്കരികല് എത്തി വലംവെയ്ക്കാന് തുടങ്ങി. ചൊവ്വയില്‍ എത്തിയ നാലാമത്തെ ഏജന്‍സിയായി ഐഎസ്ആര്‍ഒ. ആദ്യം റഷ്യന്‍ ഏജന്‍സിയും പിന്നെ അമേരിക്കയുടെ നാസയും മൂന്നാമത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും. പക്ഷെ ആദ്യ ചൊവ്വ ദൗത്യം വിജയിപ്പിച്ച രാജ്യം ഭാരതം മാത്രമാണ്. മറ്റു മൂന്ന് ഏജന്‍സികളുടെ ആദ്യ ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു. മംഗള്യാന് ഇതിനകം ചൊവ്വയുടെ അനവധി ചിത്രങ്ങള്‍ നമുക്ക് നല്‍കിക്കഴിഞ്ഞു. അമൂല്യമായ ധാരാളം വിവരങ്ങളും നമുക്ക് കൈമാറി. ആറു മാസമായിരുന്നു കാലാവധിയെങ്കിലും മൂന്നു വര്‍ഷമായി നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നും ചിത്രങ്ങളുമയക്കുന്നു. 1337 കിലോയാണ് മംഗള്‍യാനിന്റെ ഭാരം.
ചാന്ദ്രയാന്‍
2008 ഒക്ടോബറിലാണ് ചാന്ദ്രയാന്‍ വിക്ഷേപിച്ചത്. 2009 ആഗസ്റ്റു വരെ നന്നായി പ്രവര്‍ത്തിച്ചു. 1380 കിലോഭാരമുള്ള ഉപഗ്രഹത്തില്‍ ചന്ദ്രന്റെ ഉപരിതലം പരിശോധിക്കാനുള്ള റോബോട്ടും (ഇംപാക്ടര്‍) ഉണ്ടായിരുന്നു. ചന്ദ്രന്റെ പ്രതലത്തില്‍ വന്‍തോതില്‍ ജലതന്മാത്രകള്‍ ഉണ്ടെന്ന് ഇത് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: