ആലപ്പുഴ: വേമ്പനാട് കായലില്‍ അനധികൃത മണലൂറ്റ് വ്യാപകം. പരിശോധനകള്‍ കര്‍ശനമല്ലാത്തതിനാല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മണലൂറ്റ് നടക്കുന്നത്. വേമ്പനാട് കായലില്‍ മുന്‍പ് കക്കാ വാരല്‍ നടത്തിയിരുന്ന പ്രദേശങ്ങളില്‍ നിന്നുമാണ് വ്യാപക തോതില്‍ ഇപ്പോള്‍ മണലൂറ്റ് നടത്തുന്നത്.
ഈ മണല്‍ വീടുകളുടെ നിര്‍മാണത്തിനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ചരലിനേക്കാള് വില കുറവായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. തണ്ണീര്‍മുക്കം, മുഹമ്മ, വൈക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന സംഘങ്ങളാണ് വേമ്പനാട് കായലില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നതെന്നാണ് ആരോപണം. പകല്‍ സമയങ്ങളില്‍ ചെറിയ വള്ളങ്ങളില്‍ എത്തുന്ന സംഘം കക്കാ വാരുന്ന പോലെ വെള്ളത്തില്‍ കിടന്ന് മണ്ണും ചെളിയും വാരിക്കൂട്ടും. തുടര്‍ന്ന് രാത്രിയുടെ മറവില്‍ ചെളി കഴുകി മണ്ണ് വേര്‍പെടുത്തുകയാണ്.
ഇതിനു ശേഷം വള്ളങ്ങളില്‍ കയറ്റിക്കൊണ്ടു പോകുകയാണ് പതിവ്. പ്രത്യേകം തയാറാക്കിയ വള്ളങ്ങളാണ് മണല്‍ വാരാന്‍ ഉപയോഗിക്കുന്നത്. വള്ളങ്ങളുടെ മധ്യഭാഗത്ത് പ്രത്യേകം ദ്വാരങ്ങള്‍ ഇട്ട് അവ ചെറിയ പൈപ്പ് ഉപയോഗിച്ച് അടച്ച നിലയിലുള്ളതായിരിക്കും.
പരിശോധനകള്‍ വരുമ്പോള്‍ വള്ളം മുക്കി രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വള്ളത്തില്‍ ദ്വാരങ്ങള്‍ ഇടുന്നത്. രാത്രിയില്‍ മണലുമായി വരുമ്പോള്‍ പരിശോധനയുണ്ടെങ്കില്‍ വള്ളത്തിലെ പൈപ്പ് തുറന്ന് വിട്ട വള്ളംമുക്കിയ ശേഷം വള്ളത്തില്‍ ഉള്ളവര്‍ നീന്തി രക്ഷപ്പെടും. മണലൂറ്റ് വ്യാപകമായതിനാല്‍ ജലാശങ്ങളില്‍ വെള്ളക്കുറവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: