മലപ്പുറം: നിലമ്പൂര്‍ വനമേഖല ഇപ്പോഴും സുരക്ഷിത കേന്ദ്രമായി മാവോയിസ്റ്റുകള്‍ വിലയിരുത്തുന്നതായി സൂചന. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും അതുകൊണ്ട് കുറച്ചുകാലത്തേക്ക് മാവോയിസ്റ്റ് വേട്ട വേണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ നിര്‍ദ്ദേശം. ഇതോടെ പോലീസ് അന്വേഷണം മന്ദഗതിയിലായി.
വെടിവെപ്പിന് ശേഷം ചില രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും പോലീസിന്റെ ഇപ്പോഴത്തെ നിഷ്ക്രിയത്വവുമാണ് മാവോയിസ്റ്റുകള്‍ക്ക് പ്രോത്സാഹനമാകുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂരില്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ആശയങ്ങള്‍ ദക്ഷിണേന്ത്യയില്‍ മുഴുവന്‍ പ്രചരിപ്പിക്കാനാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.
ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് ശേഷം പത്തുപേരോളം കാട്ടില്‍ അവശേഷിക്കുന്നതായാണ് പോലീസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആദിവാസികള്‍ നല്കുന്ന വിവരം അനുസരിച്ച് ഇരുപതില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാട്ടിലുണ്ട്. സ്ഥിരമായി തങ്ങിയിരുന്ന താവളങ്ങള്‍ മാറ്റിയിട്ടുണ്ട്.
കാടിനുള്ളിലെ പുതിയ താവളങ്ങളെ കുറിച്ച് ആദിവാസികള്‍ക്കും വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂര്‍, നാടുകാണി, പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ചിലരെ മാവോയിസ്റ്റുകള്‍ സന്ദര്‍ശിച്ചതായും പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. പ്രതിച്ഛായ ഭയം മൂലം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കാത്തതിനാല് പോലീസിന് ഒന്നും ചെയ്യാനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: