ഇരിട്ടി: ഇരിട്ടിയില്‍ കര്‍ണ്ണാടക സ്വദേശിനിയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ യുവതിയുടെ കാണാതായ ആദ്യഭര്‍ത്താവിനെ പ്രതി കൊന്നു കത്തിച്ചതായി അന്വഷണസംഘത്തിന് തെളിവ് ലഭിച്ചു. കൊലക്കിരയായ ശോഭയുടെ ബന്ധുവും മാസങ്ങളായി ശോഭക്കൊപ്പം താമസിച്ചു വരികയുമായിരുന്ന പ്രതി കര്‍ണ്ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ജയിലില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങി കര്ണ്ണാടകയിലെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ തെളിവ് ലഭിച്ചത്. തെളിവെടുപ്പിനായി എത്തിച്ച സ്ഥലത്തുനിന്നും കത്തിക്കരിഞ്ഞ നിലയില്‍ എല്ലിന് കഷണങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ശോഭയുടെ കാണാതായ ഭര്‍ത്താവ് രാജുവിന്റെതാണെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധന നടത്തി അത് തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ അന്വേഷണ സംഘത്തോടൊപ്പം കേസന്വേഷിക്കുന്ന കര്‍ണ്ണാടക പോലീസും മഞ്ജുനാഥിനെതിരെ കേസെടുത്ത് കുറ്റം ചുമത്തി എഫ് ഐആര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇനി ശോഭയുടെ കാണാതായ ആറുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളേയും കണ്ടെത്തേണ്ടതുണ്ട്. ഇവരുടെ തിരോധാനവും സംഘം അന്വേഷിച്ചു വരികയാണ്.
ജനുവരി 21നായിരുന്നു കര്‍ണ്ണാടക തുംകൂര്‍ സ്വദേശിനി ശോഭയുടെ ജഡം ചീഞ്ഞളിഞ്ഞ നിലയില്‍ ഇരിട്ടി പഴയ പാലത്തിനു സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയോ അപകട മരണമോ ആണെന്ന് സംശയിച്ചിരുന്നെങ്കിലും ചില സംശയങ്ങളുടെ പേരില്‍ ശോഭയുടെ കൂടെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയ മഞ്ജുനാഥിനെ തിരഞ്ഞു പോയ അന്വേഷണ സംഘത്തിന് ഒടുവില്‍ ഇത് മഞ്ജുനാഥ് നടത്തിയ കൊലപാതമാണെന്നു മനസ്സിലാവുകയായിരുന്നു. അതേസമയം ശോഭയോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെ യാത്രക്കിടയില്‍ കാണാതായി എന്ന മൊഴി സംശയം ജനിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ശോഭയെ ഉപേക്ഷിച്ചു നാടുവിട്ടു പോയി എന്ന് പറയുന്ന ശോഭയുടെ ഭര്‍ത്താവ് രാജുവിന് എന്ത് സംഭവിച്ചു എന്നതും അന്വേഷണ സംഘം തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമാക്കി. ഇതിനിടെയാണ് കര്‍ണ്ണാടകയില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള എല്ലിന് കഷണങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഇത് ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ ആരുടെതെന്ന് കണ്ടെത്തനാവൂ എന്നാണു വിവരം. ഇരിട്ടി സിഐ യുടെ ചാര്‍ജ്ജുള്ള പേരാവൂര്‍ സിഐ സുനില്‍ കുമാര്‍, എസ്ഐ ട്രെയിനി അന്‍ഷാദ്, എഎസ്ഐമാരായ രമേശ് ബാബു, ഷംശുദ്ദീന് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: