തൃശൂര്‍: മുക്കാട്ടുകരയില്‍ നിര്‍മ്മല്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിര്‍മ്മലിന്റെ വീട്ടിലെത്തി അമ്മ സുജാതയെയും ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും വിദഗ്ധ അന്വേഷണ സംഘത്തെ നിയോഗിക്കുകയും വേണം. ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ആരെന്ന് കണ്ടെത്തണം. പോലീസിന് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സാഹചര്യമൊരുക്കണം.
കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ബിജെപി നേതാക്കളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് നിര്‍മ്മലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎം നേതാവും കൗണ്‍സിലറുമായ കെ.പി.സതീഷ് ചന്ദ്രനടക്കമുള്ളവര്‍ കേസില്‍ പ്രതികളായത് ഇതിന്റെ തെളിവാണ്.
സിപിഎം നടത്തി വരുന്ന ദളിത് പീഡനത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് നിര്‍മ്മല്‍. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഒരുദ ളിത് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
സിപിഎം അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് അഞ്ഞൂറോളം ദളിത് പീഡനങ്ങള്‍ നടന്നു. തൃശൂര്‍ സ്വദേശിയായ അവിനാശ് എന്ന ദളിത് വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ‘പുലയക്കുടിലില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി.
കണ്ണൂരില്‍ ഉത്സവാഘോഷങ്ങളില്‍ നിന്നും ദളിത് വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സിപിഎം ശ്രമം പ്രതിഷേധാര്‍ഹമാണ്. കൊലപാതകത്തില്‍ പങ്കുള്ള കൗണ്‍സിലര്‍ അടക്കമുള്ള പാര്‍ട്ടിക്കാരെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകണം.
ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, ജനറല്‍ സെക്രട്ടറി കെപി ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത് , കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍ , നേതാക്കളായ ഇ.എം. ചന്ദ്രന്, വിനോദ് പൊള്ളാഞ്ചേരി, ഷാജന് ദേവസ്വം പറമ്പില്‍, സുനില്‍ ജി മാക്കന്, രഘുനാഥ് സി മേനോന്, പ്രദീപ് കുമാര്‍, കെ.കേശവദാസ് എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് അശ്വനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്ത്തകന് ചിറയന്‍കണ്ടത്ത് തോമസ് എന്ന മിഥുനെയും കുമ്മനം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: