നാഗ്പ്പൂര്‍: അണ്ടര്‍ 19 ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ പടുകുഴിയില്‍ വീഴാതെ കാത്തത് മലയാളി താരങ്ങള്‍. ഇംഗ്ലണ്ടിന്റെ വന്‍ ഒന്നാമിന്നിങ്സ് സ്കോറിനടുത്ത് ഇന്ത്യന്‍ സ്കോറെത്തിച്ചത് മധ്യനിര ബാറ്റ്സ്മാന് ഡാരില്‍ ഫെരാരിയൊയും ഓഫ് സ്പിന്നര്‍ സിജോമോന്‍ ജോസഫും. ഡാരില്‍ സെഞ്ചുറിയുമായി (117) കരുത്ത് തെളിയിച്ചപ്പോള്‍, സിജോ 62 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍: ഇംഗ്ലണ്ട് – 501/5 ഡിക്ല., 23/1, ഇന്ത്യ – 431/8 ഡിക്ല.
വലിയ ലീഡ് വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ആദ്യം ഡാരില്‍ സെഞ്ചുറിയുമായി കളം നിറഞ്ഞു. 173 പന്തില്‍ 14 ബൗണ്ടറികളോടെ മലയാളി താരം മൂന്നക്കം തികച്ചത്. അഞ്ചാം വിക്കറ്റില്‍ ആര്.ഐ. താക്കൂറിനൊപ്പം (31) 87 റണ്‍സ്, ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സുരേഷ് ലോകേശ്വറിനൊപ്പം (22) 60 റണ്‍സ് ചേര്‍ത്തു ഡാരില്‍. എട്ടാം വിക്കറ്റില്‍ സിജോക്കൊപ്പം 52 റണ്‍സും ടീമിന് നല്കി.
ഡാരില്‍ മടങ്ങിയ ശേഷം വേഗം അവസാനിക്കുമെന്നു കരുതിയ ഇന്നിങ്സാണ് സിജോ പത്താമന്‍ വിനീത് പന്വറിനൊപ്പം താങ്ങിനിര്‍ത്തിയത്. ഒമ്പതാം വിക്കറ്റില്‍ ഇവര്‍ 45 റണ്‍സ് ചേര്‍ത്തു. ഇതില്‍ 41 റണ്‍സും സിജോയുടെ ബാറ്റില്‍ നിന്ന്. 29 പന്ത് നേരിട്ട പന്‍വര്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. 96 പന്തില്‍ ഏഴു ഫോറുകള്‍ നേടി സിജോ. നേരത്തെ, ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ഓരോ വിക്കറ്റ് വീതം നേടിയിരുന്നു ഡാരിലും സിജോയും.
അഭിഷേക് ഗോസ്വാമി (66), സൗരഭ് സിങ് (62) നായകന് ജോണ്ടി സിധു (33) എന്നിവരും ഇന്ത്യന്‍ സ്കോറിന് സംഭാവന നല്കി. ഹെന്റി ബ്രൂക്സ്, പാറ്റേഴ്സണ്‍ വൈറ്റ്, യുവാന്‍ വുഡ്സ് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. ആരോണ്‍ ബേഡ്, ഡെല്‍റേ റാവ്ലിന്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സില്‍. ആകെ 93 റണ്‍സ് ലീഡ്. നായകന് മാക്സ് ഹോള്ഡണിനെ കനിഷ്ക് സേത്ത് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹാരി ബ്രൂക്ക്, ഹെന്റി ബ്രൂക്സ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: