ഹരിപ്പാട്: ക്വട്ടേഷന്‍ സംഘങ്ങളുടെ സാമ്പത്തിക സ്രോതസ്സും സഹായിക്കുന്നവരേയും കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. കരുവാറ്റ ജിഷ്ണു, ഉല്ലാസ്, കണ്ടല്ലൂര്‍ സുമേഷ് എന്നിവരുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഗുണ്ടകളുടെ സാമ്പത്തികത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നത്.
സ്വന്തമായി വരുമാന മാര്‍ഗ്ഗങ്ങളില്ലാത്ത ഇവര്‍ക്ക് ലക്ഷങ്ങളുടെ ആസ്തിയാണുള്ളത്. ടിപ്പര്‍ ലോറികള്‍, ജെസിബി, ആഡംബര കാറുകള്‍, വിപണിയില്‍ ഏറ്റവും വില കൂടിയ ബൈക്കുകള്‍, സ്വന്തമായി പല സ്ഥലങ്ങളിലും വീടും സ്ഥലവും. ഇങ്ങനെ വാരിക്കൂട്ടിയിരിക്കുന്ന സ്വത്തുക്കളെപ്പറ്റിയാണ് പോലീസ് അന്വേഷിക്കുന്നത്.
ക്വട്ടേഷന്‍ ഗുണ്ടകളുടെ തലവന്മാര്ക്കാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്രോതസ്സ്. ഇവരുടെ സഹായികളായി നില്ക്കുന്ന യുവാക്കള്‍ക്ക് മുന്തിയ ഇനം ബൈക്കുകളും മൊബൈല്‍ ഫോണുകളും സ്വന്തമായിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ ജനിച്ചവരാണ് ഈ യുവാക്കള്‍. ആദ്യകാലങ്ങളില്‍ എതിരാളികളെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് പണം പറ്റിക്കൊണ്ടിരുന്ന ഇവര്‍ അടുത്തിടെ മണല്‍മാഫിയ ഏര്‍പ്പാടിലേക്ക് ചുവടുമാറ്റി.
നദികളിലും പാടശേഖരങ്ങളില്‍ നിന്നും മണലൂറ്റി വന്‍ തുകകളാണ് ഇവര്‍ കൈപ്പറ്റുന്നത്. നെല്‍വയലുകള്‍ നികത്തിനല്കുന്നതിനും ഇവര്‍ ക്വട്ടേഷന്‍ ഏല്ക്കുന്നു.
നെല്‍വയലുകള്‍ തുച്ഛമായ വിലക്ക് പല സ്ഥലങ്ങളിലും വാങ്ങിയിരിക്കുന്ന ഭൂ മാഫിയകളാണ് വയല്‍ നികത്തുന്നതിനായി ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത്. രാത്രിയിലും പകലുമായി മണിക്കൂറിനുള്ളില്‍ ഇവര്‍ നെല്‍വയലുകള്‍ പുരയിടമാക്കും.
ആരെങ്കിലും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരെ വാള്‍മുനയില്‍ നിര്‍ത്താനും ഗുണ്ടകള്‍ മടിക്കില്ല. നിലങ്ങള്‍ നികത്താന്‍ പാടില്ലെന്ന് റവന്യു അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്താലും ക്വട്ടേഷന്കാര് ശനിയാഴ്ച വൈകിട്ടും ഞായറാഴ്ചയുമായി അത് മണ്ണിട്ട് നിരത്തി കരാറുകാരന് നല്‍കും.
ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഭൂ മാഫിയ സംഘങ്ങളില്‍ നിന്നും ഇവര്‍ കൈപ്പറ്റുന്നത്. കായംകുളത്തും മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്വട്ടേഷന്‍ തലവന്മാരാണ് ജില്ലയിലെ കഞ്ചാവ്, മയക്കുമരുന്നിന്റെ മൊത്തവിപണി നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പിന്തുണയുമുണ്ട്. ഇതിനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.
ജിഷ്ണു വധക്കേസ്; പ്രതികളുടെ ബന്ധുവീടുകളിലും പരിശോധന
ഹരിപ്പാട്: കരുവാറ്റ ജിഷ്ണു വധക്കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതോടെ പോലീസുകാര്‍ പ്രതികളുടെ വീടുകളിലെത്തി ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നീക്കം തുടങ്ങി.
ജിഷ്ണു വധക്കേസില്‍ നാല് പേരെ പോലീസ് പിടികൂടിയെങ്കിലും മറ്റ് ആറ് പേരെ കുറിച്ച് പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ ബന്ധുവീടുകളും സുഹൃത്തുക്കളെപ്പറ്റിയും അന്യസംസ്ഥാനങ്ങളിലുള്ള ബന്ധുക്കളെപ്പറ്റിയും അന്വേഷണം ആരംഭിച്ചത്.
രക്ഷിതാക്കളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് അന്വേഷണം പലവഴികളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
ക്വട്ടേഷന്‍ കൊലപാതകം;
അഞ്ചുപേര്‍ പിടിയില്‍
ഹരിപ്പാട്: കരുവാറ്റയിലും കണ്ടല്ലൂരിലും നടന്ന ക്വട്ടേഷന്‍ കൊലപാതകത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. കരുവാറ്റ ജിഷ്ണു വധക്കേസില്‍ പ്രതികളായ കരുവാറ്റ കന്നുകാലിപാലം പ്രഭാത് (24), അഖില്‍ (27) എന്നിവരും സുമേഷ് വധക്കേസില്‍ എരുവ ചെറുകുളത്തില്‍ സെയ്ഫുദ്ദീന്‍ (24), എരുവ നിലമ്പറത്ത് വീട്ടില്‍ ഹാഷിം (23), റോഷന് എന്നിവരുമാണ് പിടിയിലായത്. ജിഷ്ണു വധക്കേസുമായി നേരത്തെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പുല്ലുകുളങ്ങരയില്‍ ശനിയാഴ്ച രാത്രി ഏഴിനാണ് സുമേഷിനെ കൊലപ്പെടുത്തിയത്. എരുവ ചെറുകുളത്തില്‍ സെയ്ഫുദ്ദീന്‍ (24), എരുവ നിലമ്പറത്ത് വീട്ടില്‍ ഹാഷിം (23), റോഷന് എന്നിവരെയാണ് ഇന്നലെ ഓച്ചിറയില്‍ പോലീസ് പിടിയിലായത്.
കുട്ടികളെ പീഡിപ്പിച്ച സിപിഎമ്മുകാരനെ പോലീസ് സംരക്ഷിക്കുന്നെന്ന്
അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപപിച്ച സിപിഎമ്മുകാരനെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഒറ്റപ്പന കാരാത്ര വീട്ടില്‍ ധര്മ്മദാസിനെയാണ് പരാതി നല്‍കിയിട്ടും പോലീസ് പിടികൂടാന്‍ തയ്യാറാകാത്തത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ പ്രദേശത്തെ കുട്ടികളോട് അപമര്യാദയായി പെരുമാറിയത്.
രക്ഷകര്‍ത്താക്കള്‍ അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല. പരാതിക്കാരോട് പ്രതിയെ പിടികൂടാതിരിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദം ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്. പ്രതി ഓച്ചിറയ്ക്കു സമീപമുള്ള ബന്ധുവീട്ടിലുണ്ടെന്നുള്ള വിവരം നല്‍കിയിട്ടും സിഐ വിവരം നല്‍കിയവരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന പോലീസിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറിയുടെ ക്വട്ടേഷന്‍ ബന്ധം; അന്വേഷണത്തിന് സിപിഎം കമ്മീഷന്
ചേര്‍ത്തല: ബ്രാഞ്ച് സെക്രട്ടറി ക്വട്ടേഷന്‍ സംഘത്തിനൊപ്പം പോലീസ് പിടിയിലായ സംഭവത്തില്‍ അന്വേഷണത്തിനു സിപിഎം കമ്മീഷനെ നിയോഗിച്ചു. വയലാറിലെ ബ്രാഞ്ച് സെക്രട്ടറിയാണ് അടുത്തിടെ അടൂര്‍ പോലീസിന്റെ വലയിലായത്.
അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലുള്ള പ്രശ്നത്തിലാണ് ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പം സെക്രട്ടറിയും കുടുങ്ങിയത്. അരൂര്‍ ഏരിയാകമ്മിറ്റി യോഗമാണ് വിഷയം അന്വേഷിക്കുന്നതിന് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
ഏരിയാ സെന്റര്‍ അംഗം എന്‍.പി. ഷിബുവിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി.ടി. വിനോദ്, വെട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി സി.കെ. മോഹനന് എന്നിവരാണ് കമ്മീഷനില്‍ ഉള്ളത്. സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, ജില്ലാസെക്രട്ടേറിയേറ്റംഗങ്ങളായ കെ. പ്രസാദ്, ആര്. നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തിലായിരുന്നു തീരുമാനം.
എന്നാല്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
കഞ്ചാവ് വില്പന: നാലു യുവാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ വ്യാപക പരിശോധനയില്‍, തുറവൂര്‍, ആലപ്പുഴ ടൗണ്‍ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവ് വില്പന നടത്തിയ നാലു യുവാക്കളെ പിടികൂടി. ചേര്‍ത്തല താലൂക്കില്‍ വെട്ടയ്ക്കല്‍ വില്ലേജില്‍ കിഴക്കെവര്യത്ത് വീട്ടില്‍ അജിത്ത് (20), ചേര്‍ത്തല വെട്ടയ്ക്കല്‍ വെളിയില്‍ വീട്ടില്‍ അനൂപ് (20), ചേര്‍ത്തല പട്ടണക്കാട് വട്ടിക്കാരത്തുവെളിയില് വിഷ്ണു (22), പട്ടണക്കാട് മടപ്പൊള്ളയില് വീട്ടില്‍ അമല്‍ രമേശ്(19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാളുകളായി വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബാബു റെയ്ഡിന് നേതൃത്വം നല്കി.
ചാരായം വാറ്റ്: ദമ്പതികള്‍
പിടിയില്‍
ചേര്‍ത്തല: ഉത്സവ ആഘോഷത്തിനായി വ്യാജ ചാരായം വാറ്റുന്നതിനിടെ ദമ്പതികള്‍ പിടിയിലായി. വയലാര്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ കളവംകോടം മംഗന്യയില് ജയന് (47) ഭാര്യ സിബി (46) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് ലിറ്റര്‍ കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. വീടിന് സമീപം വാറ്റുകയായിരുന്ന ജയന് പോലീസിനെ കണ്ട് കോട തട്ടിമറിച്ച ശേഷം ഓടിയെങ്കിലും പോലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. ഉത്സവ, വിവാഹ ആഘോഷങ്ങള്‍ക്ക് വ്യാജ ചാരായം വാറ്റി വില്‍ക്കുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. എസ്.ഐ സി.സി പ്രതാപചന്ദ്രന്, ഉദ്യോഗസ്ഥരായ ഉത്തംകുമാര്‍, വിജയന്, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കരിമരുന്നുമായി പിടിയില്‍
മുഹമ്മ: അനധികൃതമായി പടക്കംനിര്മ്മിക്കാന് കരിമരുന്ന് സൂക്ഷിച്ചയാളെ പോലീസ് പിടികൂടി. മരുത്തോര്‍വട്ടം പുത്തന്‍പുരയക്കല്‍ രാധാകൃഷ്ണ(58)നെയാണ് അറസ്റ്റ് ചെയ്തത്. അരകിലോ പൊട്ടാഷും വെടിക്കോപ്പുകളും പിടികൂടിയവയില്‍പ്പെടുന്നു. മാരാരിക്കുളം എസ്ഐ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: