മുഹമ്മ: റിട്ട. അദ്ധ്യാപകന്റെ ഓടുമേഞ്ഞ വീട് രാത്രിയില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം. അദ്ധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണഞ്ചേരി പത്താം വാര്‍ഡ് അക്കരോട്ട് കോളനിയ്ക്ക് സമീപം പൊന്നിട്ടുശ്ശേരിയില്‍ പി. പുഷ്പാംഗദന്റെ വീടാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ കത്തിനശിച്ചത്. വീടിന് മുന്നിലെ വാര്‍ത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പുഷ്പാംഗദനും ഭാര്യ ഗോമതിയും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ അടുക്കളയോട് ചേര്‍ന്ന് ഫ്രിഡ്ജ് ഇരുന്ന മുറിയില്‍ തീ ആളിപ്പടരുന്നത് കണ്ട് ഇവര്‍ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് പരിസര വാസികള്‍ എത്തിയപ്പോഴേക്കും സമീപത്തെ മുറികളിലേയ്ക്കും തീ ആളിപടര്‍ന്നിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അയല്‍വാസി സലിംകുമാറും നാട്ടുകാരും കൂടി ചേര്‍ന്ന് തീ അണയ്ക്കാനുള്ള പരിശ്രമം നടത്തി. പിന്നാലെ ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
ഓടുമേഞ്ഞ മൂന്നു മുറികളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. അലമാര, ഫ്രിഡ്ജ്,ടി വി,അലമാരയില്‍ സൂക്ഷിച്ചിരുന്ന പഴയ രേഖകള്‍, സ്വര്‍ണ്ണ ഉരുപ്പടികള്‍,ഫര്‍ണിച്ചര്‍,വയറിംഗ്,വീടിന് മുകളില്‍ വെച്ചിരുന്ന വെള്ള സംഭരണി തുടങ്ങിയവ ചാമ്പലായി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: