മാവേലിക്കര: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ വ്യാപക ക്രമക്കേടുകളാണ് ഉയരുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സഹകാരികളെയും ജിവനക്കാരെയും വഞ്ചിച്ച് ഒരു പറ്റം ആള്‍ക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള വേദിയായി സഹകരണ സ്ഥാപനങ്ങള്‍ മാറി. ക്രമക്കേട് ഉയര്‍ന്നിരിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകള്‍ക്ക് മുന്നിലേക്കും ബിജെപി സമരം വ്യാപിപ്പിക്കും. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് കേന്ദ്ര ആഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ അഴിമതി ബിജെപി ചൂണ്ടിക്കാണിച്ചപ്പോള്‍ ഇടതു വലതു മുന്നണികള്‍ ബിജെപിയെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. സഹകരണ മേഖലയില്‍ സിപിഎം – കോണ്‍ഗ്രസ് കൂട്ടുകച്ചവടമാണ് നടക്കുന്നത്. സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി സഹകരണ മേഖല കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരുടെ നിക്ഷേപ കേന്ദ്രമായി മാറേണ്ട സഹകരണ ബാങ്കുകള്‍ കള്ളപ്പണക്കാരുടെ സംരക്ഷണ കേന്ദ്രമായി മാറി. സഹകരണ മേഖലയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിനും ആര്‍ബിഐക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: