വിളപ്പില്‍: ഗ്രാമീണമേഖലയിലെ പ്രധാന റോഡരികുകളിലും ഇടവഴികളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും മൂക്കുപൊത്താതെ സഞ്ചരിക്കാനാവത്ത സ്ഥിതി. പേയാട്-കാട്ടാക്കട, വിളപ്പില്‍ശാല-ഉറിയാക്കോട്, മലയിന്‍കീഴ്-പാപ്പനംകോട്, മലയിന്‍കീഴ്-ഊരൂട്ടമ്പലം എന്നീ പ്രധാന റോഡുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് പ്രശ്നം രൂക്ഷം.
കരിപ്പൂര്‍, മേപ്പൂക്കട, വിളവൂര്‍ക്കല്‍, വിളപ്പില്‍ശാല, മലപ്പനംകോട്, നാലാംകല്ല്, മണിയറവിള, കുളക്കോട് വളവ് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിനിരുവശവും പ്ലാസ്റ്റിക് കവറുകളുടെ അനവധി കെട്ടുകള്‍ കാണാം. ഇറച്ചി കടകളിലെ മാലിന്യം, ആശുപത്രി, ഹോട്ടല്‍, ഫ്ളാറ്റുകള്‍, കല്യാണപാര്‍ട്ടികളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് എന്നിവയാണ് കവറുകളില്‍ കെട്ടി വലിച്ചെറിഞ്ഞിരിക്കുന്നത്. ഇവ പക്ഷികള്‍ കൊത്തിയെടുത്ത് സമീപത്തെ ജലാശയങ്ങളിലും കിണറുകളിലും കൊണ്ടിടുന്നതും പതിവാണ്.
വരള്‍ച്ചയില്‍ അവശേഷിക്കുന്ന കുടിവെള്ളം ഇങ്ങനെ മലിനമാകുന്നതും നാട്ടുകാര്‍ക്ക് തിരിച്ചടിയാണ്. ആഹാര അവശിഷ്ടങ്ങള്‍ സുലഭമായതോടെ തെരുവുനായ്ക്കളുടെ എണ്ണവും വര്‍ദ്ധിച്ചു. കൂടാതെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ടാങ്കറുകളില്‍ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. മാലിന്യം കാരണം പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
അനവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം നീക്കം ചെയ്യാത്തതാണ് ആളുകളെ വീണ്ടും ഇതിനു പ്രേരിപ്പിക്കുന്നത്. മലയിന്‍കീഴ്, വിളപ്പില്‍ പഞ്ചായത്തുകളില്‍ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം ഇല്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്വച്ഛ് ഭാരതിന്റെയും പരിസ്ഥിതിദിനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ വഴിപാടുപോലെ നടത്തും. പീന്നിട് അധികൃതരാരും തിരിഞ്ഞു നോക്കാറില്ല. പലപ്പോഴും ഗതികേടുകാരണം പ്രദേശവാസികള്‍ തന്നെ മാലിന്യം വെട്ടി മൂടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: