തിരുവനന്തപുരം : മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വരുന്നതും 68 ദിവസം നീണ്ടുനില്ക്കുന്നതുമായ മേജര്‍ വെള്ളായണി ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവം ആരംഭിച്ചു. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന തങ്കത്തിരുമുടി (ദേവീ വിഗ്രഹം) വെളിയില്‍ കൊണ്ടുവന്ന് അമ്പലത്തിന് ചുറ്റും മൂന്ന് വലംവച്ച ശേഷം ക്ഷേത്രത്തിന് പുറത്തെ വയലില്‍ വച്ചു. തുടര്‍ന്ന് ദേവിയുടെ ആയുധമായ ശൂലത്തില്‍ കാപ്പുകെട്ടി കുടിയിരുത്തി. തിരുമുടിയുടെ മുന്നില്‍ പഴവും മറ്റു പൂജാദ്രവ്യങ്ങളും അടങ്ങിയ പടുക്ക ഇട്ട് പ്രത്യേക പൂജ നടത്തിയ ശേഷം ദേവിയെ വയലിലെ പന്തലില്‍ കുടിയിരുത്തി. മൂത്തവാത്തി (മേല്‍ശാന്തി) സതീശന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഇളയവാത്തി ശിവന്റെ സഹകാര്‍മ്മികത്വത്തിലുമാണ് പൂജകള്‍ നടന്നത്.
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണല്‍ കെ.ആര്. മോഹന്‍ലാല്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, സബ് ഗ്രൂപ്പ് ഓഫീസര്‍ പി. അജികുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് നെടുങ്കാട് ഗോപന്, വൈസ് പ്രസിഡന്റ് എം. വിഷ്ണുപ്രസാദ്, സെക്രട്ടറി വി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കാളിയൂട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്നലെ രാത്രി ആദ്യ കളങ്കാവല്‍ ആരംഭിച്ചു. മൂത്തവാത്തി ദേവിയുടെ തങ്കതിരുമുടി തലയിലേറ്റി എഴുന്നള്ളിക്കുന്ന ചടങ്ങാണ് കളങ്കാവല്‍. രാത്രി 12.02നുമേല്‍ ഉച്ചബലിയും ഉണ്ടായിരുന്നു. ഇന്നു രാത്രി 1ന് പള്ളിച്ചല്‍ ദിക്കുബലി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് പള്ളിച്ചലിലും പരിസരത്തുമുള്ള വീടുകളില്‍ ദേവിയുടെ തിരുമുടി എഴുന്നെള്ളിപ്പ് ഇറക്കിപൂജ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: