കൊച്ചി: ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്നത് ദൈവനിന്ദയായി കാണുന്ന നിയമമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും മുസ്ലിം നേതാക്കളും പണ്ടേ ജയിലില്‍ കിടന്നു മരിച്ചേനെയെന്ന് നോവലിസ്റ്റ് സി. അഷറഫിന്റെ തുറന്നെഴുത്ത്. ‘സാഹിത്യ വിമര്‍ശം’ ദ്വൈവാരികയില്‍ എഴുതിയ ലേഖനത്തില്‍ മുസ്ലിം രാഷ്ട്രീയത്തേയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തേയും വിമര്‍ശിക്കുന്നതിനൊപ്പം ഹിന്ദുമത സംഘടനകളേയും വിമര്‍ശിക്കുന്നു. ”ലേഖനം എഴുതിയതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ ഞാന്‍ അഭിമാനത്തോടെ ആര്‍ത്തു വിളിച്ച് ജയിലില്‍ പോകും. കൊല്ലപ്പെടുകയാണെങ്കില്‍ ധീരതയോടെ മരിക്കും,” അഷ്റഫ് എഴുതുന്നു.
സാഹിത്യകാരന്മാരുടെ കപടമുഖം തുറന്നു കാട്ടുന്ന അഷ്റഫ്, സക്കറിയയുടെ പൊള്ളത്തരത്തിന്റെ തൊലി പൊളിക്കുന്നതിങ്ങനെ: സക്കറിയ ക്രിസ്തുമതത്തിലെ തെറ്റുകള്‍ക്കെതിരേ എഴുതിയെന്ന പ്രചാരണം പൊള്ളയാണെന്ന് ലേഖനം സമര്‍ത്ഥിക്കുന്നു. മാതാ അമൃതാനന്ദമയിക്കെതിരെ നീചമായ നിന്ദകള്‍ നടത്തിയ സക്കറിയ, അഭയക്കേസിലും മറ്റു വൈദികര്‍ നടത്തിയ പീഡനക്കേസുകളിലും മിണ്ടിയിട്ടില്ല. പള്ളിയ്ക്കും സഭയ്ക്കുമെതിരേ സാമൂഹ്യ താല്പര്യത്തോടെ ഒരെതിര്‍പ്പും സാറാ ജോസഫ് പ്രകടിപ്പിച്ചിട്ടില്ല. മാര്‍പ്പാപ്പാ സഖാവ് ബേബി തിരുമേനി ക്രൈസ്തവ സമൂഹത്തിലെ തെറ്റുകള്‍ക്കെതിരേ മാനവപക്ഷത്തുനിന്ന് ഒരിക്കലും ഒരു വാക്കും പറഞ്ഞിട്ടില്ല. സഭാ മേധാവികള്‍ക്കൊപ്പം നിന്ന് ബേബിയും സക്കറിയയും സാറാ ജോസഫും പല ആനുകൂല്യങ്ങളും നേടി.
സമൂഹത്തിലോ സാഹിത്യത്തിലോ സൃഷ്ടിപരമോ സര്‍ഗ്ഗാത്മകമോ ആയ ഒരു സംഭാവനയും നക്സലൈറ്റുകളില്‍ നിന്നുണ്ടായിട്ടില്ല. ഗ്രോവാസു മുതല്‍ സിവിക് ചന്ദ്രന് വരെയുള്ളവര്‍ ആദ്യവേളയില്‍ത്തന്നെ ദേശവിരുദ്ധരുടെ പറുദീസയില്‍ പാര്‍പ്പു തുടങ്ങിയവരാണ്. ചുംബന സമരത്തിലെ സുരസുന്ദരിയായ ജെ. ദേവിക മുസ്ലിം വിധവയുടെ വനിതാ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നില്ല. ഈദി അമീന് മനുഷ്യ മാംസം തിന്നുവെന്നത് അമേരിക്കന്‍ കള്ളക്കഥയാണെന്ന് ലേഖനമെഴുതിയ സക്കറിയ തൊട്ടുപിന്നാലെ സൗദി അറേബ്യയില്‍ നിന്ന് മൂന്നു ലക്ഷം രൂപയുടെ ജനപക്ഷ അവാര്‍ഡ് വാങ്ങിയതും അഷ്റഫ് ലേഖനത്തില്‍ വിവരിക്കുന്നു.
അഷ്റഫ് എഴുതുന്നു: മുസ്ലിം ലീഗിന്റെ സായുധ സംഘമായിരുന്ന നാഷണല്‍ മുസ്ലിം ഗാര്‍ഡാണ് നവ്ഖാലിയിലെ കൂട്ടക്കൊലകള്‍ നടത്തിയത്. ആ ഗാര്‍ഡിന്റെ ചുവടുപിടിച്ചാണ് അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസ് മുളപൊട്ടിയത്. മദനിയുമായി സഖ്യമുണ്ടാക്കിയ മാര്‍ക്സിസ്റ്റു പാര്‍ട്ടി മലയാളിയുടെ നവോത്ഥാന പൈതൃകത്തിനു കത്തിവെച്ചു. മുസ്ലിം ലീഗ് മറുപക്ഷത്തു നില്ക്കുന്നതിനാല് രാജ്യദ്രോഹ സ്വഭാവമുള്ള ഏതു മുസ്ലിം സംഘടനകളുമായും കൂട്ടുകൂടുന്ന നീചമായ അധികാര ദാഹത്തിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂപ്പുകുത്തി.
ഹിറ്റ്ലര്‍ കൊന്നുതള്ളിയതിനേക്കാള് കൂടുതല്‍ കുര്‍ദ്ദുകളെ കൊന്നെടുക്കിയ സദ്ദാം ഹുസൈനെ കാള്‍മാര്‍ക്സ്, ലെനിന്, ഏംഗല്‍സ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് നടുക്ക് സ്ഥാപിച്ചതോടെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുതന്നെ മാര്‍ക്സിസ്റ്റു പാര്‍ട്ടി അപമാനമായി. മതസഹവാസത്തിന്റെ പേരില്‍ ഭാരതീയ സംസ്കാരത്തെ മുഴുവന്‍ വെറുക്കുന്ന പൊട്ടത്തരമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കാണിച്ചത്, ലേഖനം വിശദീകരിക്കുന്നു.
ദേശവിരുദ്ധ ലഹരിയിലേക്ക് മതഭീകര സംഘടനകള്‍ ആവേശിക്കപ്പെട്ടപ്പോള് മുസ്ലിംലീഗും അങ്ങോട്ടു ചാഞ്ഞു. കനകമലയിലെ അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണം അനുബന്ധ ശാഖകളിലേക്ക് നീണ്ടപ്പോള്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രതിരോധമുയര്‍ത്തി. ദളിത സംഘടനകള്‍ ഇന്ത്യയിലെല്ലായിടത്തുമെന്ന പോലെ രാജ്യദ്രോഹ സ്വഭാവമുള്ള മുസ്ലിം സംഘടനകളുടെ സേവകരാണ് കേരളത്തിലും, ലേഖനം കടുത്ത വിമര്‍ശനം നടത്തുന്നു.
‘മാതൃഭൂമി’ വാരികയെ കണക്കിനു പ്രഹരിക്കുന്നതിങ്ങനെ: കേരളത്തിലെ രാജ്യദ്രോഹകലയിലെ പ്രബലമായ മറ്റൊരു സഖ്യകക്ഷി ‘വീരഭൂമി’ വാരികയാണ്. പൈശാചിക വാഴ്ച അടിസ്ഥാനമായ സാംസ്കാരിക അധമവല്ക്കരണം സാധ്യമാക്കുകയാണ് ഇപ്പോള്‍ ആ വാരികയുടെ പണി. ദേശവിരുദ്ധ വികാരം, അരാജകവാദം എന്നിവയാണ് കുറേക്കാലമായി മുഖമുദ്ര. രാജ്യദ്രോഹികളായ സാഹിത്യകാരന്മാര്ക്ക് വമ്പിച്ച പ്രാധാന്യവും പ്രശസ്തിയും ഉണ്ടാക്കിക്കൊടുക്കുകയും ആ വാരികയുടെ രാജ്യദ്രോഹ ദൗത്യങ്ങളില്‍ പ്രധാനമാണ്. സെയില്‍സ് ഗേളിന്റെ പ്രയാസങ്ങള്‍ പ്രസിദ്ധീകരിച്ച വാരികയില്‍ ഇക്കാലത്തിനിടെ പൈശാചിക ബാലികാ പീഡനത്തെപ്പറ്റി ഒരു റിപ്പോര്‍ട്ടു പോലും വിന്നിട്ടില്ല.
വികസന പ്രവര്‍ത്തനങ്ങള്‍, നിയമവാഴ്ചക്കെതിരായ നീക്കങ്ങള്‍, ഭാരതീയ സംസ്കാരത്തെ നിന്ദിക്കല്‍ എന്നിവയാണ് രാജ്യദ്രോഹ സംഘടനകളുടെ പ്രധാന പ്രവര്‍ത്തന പദ്ധതികളെന്ന് നിരീക്ഷിക്കുന്ന അഷ്റഫ്, ഹിന്ദു വര്‍ഗ്ഗീയതയെയും ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് ലോകത്തില്‍ വാഴ്ത്തപ്പെട്ട മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ആത്മാവിനെ ഒരിക്കലും വഹിച്ചിട്ടില്ലെന്നാണ് മുഖ്യ വിമര്‍ശനം. തന്റെ തുറന്നെഴുത്തിനു കാരണം അഷ്റഫ് ഇങ്ങനെ വിശദീകരിക്കുന്നു: മേല്‍ പറഞ്ഞവരോടൊന്നും എനിക്ക് വ്യക്തിപരമായ വിരോധമോ വിധേയത്വമോ ഇല്ല. എനിക്ക് എന്റെ രാജ്യമാണ് വലുത്. രാജ്യത്തിന്റെ ഭാവിക്ക് വ്യക്തികളെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറാന് മഹത്തായ ദേശീയ ബോധം എന്നെ അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: