തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗ തീരുമാനങ്ങള്‍ എഴുതിയ മഷിയുണങ്ങും മുന്‍പ് തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിന് നേരെ സിപിഎം സംഘം ബോംബെറിഞ്ഞു. മൂന്നാം മൈല്‍ രമാംബിക ക്ഷേത്രത്തിന് സമീപത്തെ കെ.കെ.നളിനാക്ഷന്റെ പരപ്രത്ത് വീടിന് നേരെയാണ് അക്രമം നടന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ അക്രമിസംഘം വീടിനു നേരെ ഉഗ്രശേഷിയുള്ള ബോംബെറിയുകയായിരുന്നു. സ്ഫോടനത്തില്‍ വീടിന്റെ ജനലുകളും വാതിലുകളും ഇളകിത്തെറിച്ചു. വീടിന്റെ ചുമരുകളും കോണ്‍ക്രീറ്റും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഉഗ്രസ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നിസ്സാരമായ കേടുപാടുകള്‍ സംഭവിച്ചു.
അക്രമം നടക്കുന്ന സമയത്ത് നളിനാക്ഷനും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും വീടിനകത്തുണ്ടായിരുന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സമീപപ്രദേശമായ കുണ്ടുചിറയിലെ നാണുവിന്റെ മകന് വിജേഷ്, പവിത്രന്റെ മകന് ജിതിന് കുമാര്‍, ശിവദാസന്റെ മകന് ഷാഹുല്‍ദാസ്, രഞ്ജിനിയുടെ മകന് നിജേഷ്, രഘുനാഥിന്റെ മകന് അതുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ക്കെതിരെ നളിനാക്ഷന് കതിരൂര്‍ പോലീസില്‍ പരാതി നല്കി.
ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി വി.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സ്മിത തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സിപിഎം ക്രിമിനല്‍ സംഘം നടത്തിയ ബോംബാക്രമണത്തെ ഗൗരവത്തോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: