ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. എസ്ബിടിക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിക്കുന്നത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐ ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബാങ്കുകളുടെ ലയനത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഭാരതീയ മഹിളാ ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന വിഷയം ഇന്നലെ പരിഗണിച്ചില്ല. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര അംഗീകാരം പൂര്‍ത്തിയായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ലയനം പൂര്‍ത്തിയാകുന്നതോടെ ആഗോളതലത്തിലെ ഏറ്റവും വലിയ അമ്പതു ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐ ഇടംപിടിക്കും. ബാങ്കുകളുടെ നടത്തിപ്പ് ചെലവില്‍ വലിയ കുറവുണ്ടാകുമെന്നും ജയ്റ്റ്ലി പറഞ്ഞു. അഞ്ച് അസോയിയേറ്റ് ബാങ്കുകളുടേയും ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ തന്നെ അംഗീകാരം നല്‍കിയതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ 2010ലും എസ്ബിഐയില്‍ ലയിച്ചിരുന്നു.
ലയനം പൂര്‍ത്തിയാവുന്നതോടെ 37 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ബാങ്കായി എസ്ബിഐ ഉയരും. 22,500 ബാങ്ക് ശാഖകളും 58000 എടിഎമ്മുകളും ബാങ്കിനുണ്ടാകും. നിലവില്‍ 16,500 ശാഖകളാണ് എസ്ബിഐക്കുള്ളത്. 36 രാജ്യങ്ങളിലായി 191 ശാഖകളും എസ്ബിഐക്ക് നിലവിലുണ്ട്.
എസ്ബിടിയുടേയും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെയും ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 10 ഓഹരികള്‍ക്ക് എസ്ബിഐയുടെ 22 വീതം ഓഹരികള്‍ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂരിന്റെ 10 ഓഹരികള്‍ക്ക് 28 എസ്ബിഐ ഓഹരികള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: