ശ്രീഹരിക്കോട്ട: ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒ ലോകചരിത്രം കുറിച്ചു. ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങള്‍ എന്ന 2014ലെ റഷ്യന്‍ റെക്കോര്‍ഡാണ് ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയില്‍ തകര്‍ത്തെറിഞ്ഞത്.
രാവിലെ 9.28ന് സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് തീതുപ്പി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി 37 ഉപഗ്രഹ വിക്ഷേപണ വാഹനം പതിനൊന്ന് മിനിറ്റുകൊണ്ട് ഉപഗ്രഹങ്ങളെ നിര്‍ദ്ദിഷ്ട ഭ്രമണപഥങ്ങളില്‍ എത്തിച്ചു.
പിഎസ്എല്‍വിയുടെ 39-ാം വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപിച്ച് 17ാം മിനിറ്റില്‍ റോക്കറ്റ് ഉപഗ്രഹങ്ങളെ അതത് ഭ്രമണപഥങ്ങളിലേക്ക് തള്ളിവിട്ടു തുടങ്ങി. 11 മിനിറ്റുകൊണ്ട് മുഴുവന്‍ ഉപഗ്രഹങ്ങളെയും വിന്യസിച്ച് തീര്‍ന്നു. പത്തു മണിയോടെ വിക്ഷേപണം സമ്പൂര്‍ണ്ണ വിജയമായെന്ന പ്രഖ്യാപനം വന്നു. ഇതോടെ ഐഎസ്ആര്‍ഒ ആസ്ഥാനത്തും ശ്രീഹരിക്കോട്ടയിലും ശാസ്ത്രജ്ഞര്‍ കൈയടിച്ചും ആര്‍ത്തുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു.
104 ഉപഗ്രഹങ്ങളില്‍ 96 എണ്ണം അമേരിക്കയുടേതാണ്. അതില്‍ത്തന്നെ 88 എണ്ണം കാലിഫോര്‍ണിയയിലെ പ്ലാനറ്റ് എന്ന സ്ഥാപനത്തിന്റേതും. ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലാന്‍ഡ്, കസാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും ഇവയിലുണ്ട്. ഭാരതത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം അഞ്ചുകിലോ വീതം ഭാരമുള്ള രണ്ട് നാനോ ഉപഗ്രഹങ്ങളാണ്. ഏറ്റവും ഭാരമുള്ളത് ഭാരതത്തിന്റെ കാര്‍ട്ടോസാറ്റ് രണ്ടാണ്, ഭാരം 714 കിലോ. ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹപരമ്പരയില്‍ പെട്ടതാണ് ഇത്. പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ കാമറകള്‍ ഘടിപ്പിച്ച കാര്‍ട്ടോസാറ്റ് വിദൂര സംവേദന സേവനങ്ങള്‍ക്കും വിനിയോഗിക്കാം.
ഭൗമനിരീക്ഷണം, തീരദേശ ഭൂമിയുടെ വിലയിരുത്തല്‍, റോഡ്, ജലവിഭവ വിതരണ നിരീക്ഷണം, ഭൂമിയുടെ മാപ്പ് തയ്യാറാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിക്കാം. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയിലുള്ള പ്ളാനറ്റ് എന്ന സ്ഥാപനത്തിന്റെ 88 ചെറിയ ഉപഗ്രഹങ്ങളും ഭൂമിയുടെ മാപ്പ് തയ്യാറാക്കാനാണ് ഉപയോഗിക്കുക. എട്ടെണ്ണം അമേരിക്കയിലെ സ്പൈര്‍ ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെതാണ്. കാലാവസ്ഥാ നിരീക്ഷണം, കപ്പലുകളെയും ബോട്ടുകളെയും ട്രാക്ക് (പിന്തുടരുക) ചെയ്യുക തുടങ്ങിയവയാണ് ഇവയുടെ ജോലി. നാനോ ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോയാണ് ഭാരം.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും അഭിനന്ദിച്ചു
ന്യൂദല്‍ഹി: 104 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ഐഎസ്ആര്‍ഒയുടെ സവിശേഷമായ സാഹസിക കൃത്യം നമ്മുടെ ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും മറ്റൊരു അഭിമാന മുഹൂര്‍ത്തമാണ്. മോദി പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ ചരിത്രത്തില്‍ ഈ ദിനം ഒരു നാഴികക്കല്ലായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കഴിവുകള്‍ വീണ്ടും പ്രകടിപ്പിക്കാന്‍ കഴിഞ്ഞ ഈ നിര്‍ണ്ണായക നേട്ടത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ സെക്രട്ടറിയുമായ എ.എസ്. കിരണ്‍ കുമാറിന് അയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: