തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കനത്ത പ്രതിസന്ധിയിലെന്ന് മന്ത്രി എം.എം. മണി. കെഎസ്ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ജനോപകാരപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്ന ആഗ്രഹമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കിട്ടാനുള്ളത് ചെറുതായാലും വലുതായാലും ആ തുകയൊക്കെ പിരിച്ചെടുക്കണം. ജല അതോറിറ്റിയില്‍ നിന്ന് 1400 കോടി കിട്ടാനുണ്ടെങ്കില്‍ അത് ചോദിച്ച് വാങ്ങണം. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ജലവൈദ്യുത പദ്ധതികള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിന്നുവോ അത്രത്തോളം നടപ്പാക്കേണ്ടതുണ്ട്. സോളാര്‍, കല്‍ക്കരി തുടങ്ങിയവയില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ആശയത്തില്‍ കെഎസ്ഇബി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിവിധ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പുതിയ കണക്ഷന് വേണ്ടി ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍, വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കുന്നതിനായി ഇ വാലറ്റ്, അപ്നാ സിഎസ്സി എന്ന ദേശീയ പൊതുസേവന കേന്ദ്രവും അക്ഷയകേന്ദ്രവും സമന്വയിപ്പിച്ചു വൈദ്യുതി ബില്‍ അടയ്ക്കാനുള്ള പുതിയ സൗകര്യം, വൈദ്യുത അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായകരമാകുന്ന പുതിയ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍, ബോര്‍ഡ് മാനേജ്മെന്റിന് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള ഇലെറ്റര് സംവിധാനം, ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ‘ഒരുമ നെറ്റ് മൊബൈല്‍ ആപ്പ്’ എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന് അദ്ധ്യക്ഷനായി. ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ എന്‍.എസ്. പിള്ള, സ്വാഗതവും എസ്. രാജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: