കൊച്ചി: അപേക്ഷ നല്കി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നു. ജില്ലയില്‍ ഇതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മുന്‍ ഐടി മിഷന് ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മേല്‍നോട്ടത്തിലാണ് ഇ-ഓഫീസ് ആവിഷ്കരിക്കുന്നത്.
അപേക്ഷകന് വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുന്ന അപേക്ഷയോ പരാതിയോ നല്കിയാല് വില്ലേജ് ഓഫീസര്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പാക്കാന്‍ ഇതിലൂടെ കഴിയും. വില്ലേജ് ഓഫീസില്‍ തീര്‍പ്പാക്കേണ്ട ഫയല്‍ അവിടെത്തന്നെ തീര്‍പ്പാക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇ ഓഫീസിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ കളക്ടറേറ്റ് ഹൗസിംഗ് വിഭാഗത്തിലാണ് ഇ-ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിനായി 74 പുതിയ കമ്പ്യൂട്ടറുകളും രണ്ട് ഹൈസ്പീഡ് സ്കാനറുകളും നെറ്റ്വര്‍ക്ക് പ്രിന്ററുകളും സജ്ജമാക്കി. ലഭിക്കുന്ന ഓരോ ഫയലും സ്കാന്‍ ചെയ്ത് ഇ-ഫയല്‍ രൂപത്തിലാക്കുന്നു. ഡിസംബര്‍ അവസാനത്തോടെ കളക്ടറേറ്റ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലും ഇ-ഓഫീസ് പൂര്‍ണമാക്കി.
ഈവര്‍ഷം അവസാനത്തോടെ മജിസ്റ്റീരിയല്‍, അഡ്മിനിസ്ട്രേഷന്, റവന്യൂ റിക്കവറി, ഫിനാന്‍സ്, ഇന്സ്പെക്ഷന് ഉള്‍പ്പെടെ പത്തു സെക്ഷനുകളില്‍ ഇ-ഓഫീസ് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഫയലിന്റെ വേഗത്തിലുള്ള നീക്കത്തിനായി കംപ്യൂട്ടര്‍ ശൃംഖലാ സംവിധാനവും പരിഷ്കരിച്ചു.
കളക്ടറേറ്റ് കൂടാതെ എംപ്ലോയ്മെന്റ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലും പൂര്‍ണമായി ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസിലും ഫോര്‍ട്ടുകൊച്ചി സബ്കളക്ടറേറ്റിലും ഇ-ഫയലിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മേയ് മാസത്തോടെ ഇവിടങ്ങളില്‍ ഇ ഓഫീസ് ആരംഭിക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജുകള്‍, ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഫയലിംഗ് ആവിഷ്കരിച്ച് ജനങ്ങളുടെ കാത്തിരിപ്പും ബുദ്ധിമുട്ടും പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: