പറവൂര്‍: കരുമാല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ.വി.ഡി. സതീശന് എംഎല്‍എക്കെതിരെ കോണ്‍ഗ്രസില്‍ കലാപം. സതീശന്റെ മദ്ധ്യമേഖല ജാഥയുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
സതീശനെതിരെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു എന്ന കുറ്റം ആരോപിച്ച് മണ്ഡലം പ്രസിഡന്റായിരുന്ന എ.എം. അലിയെ പുറത്താക്കി. എന്നാല്‍ ഫെയ്സ് ബുക്ക് പോസ്റ്റല്ല മറിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകന് സതീശനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുകയും പരാതിക്കാരനില്‍ നിന്ന് വിജിലന്‍സ് മൊഴി എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ അലിയുടെ പങ്കുണ്ടെന്ന സംശയമാണ് എ ഗ്രൂപ്പ് കാരന് കൂടിയായ എ.എം അലിക്ക് വിനയായത്. മാത്രമല്ല ഡിവൈഎഫ്ഐയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയടക്കം സതീശന്റെ ബിനാമിയെന്ന് ആരോപിക്കുന്ന നവാസും അലിയും തമ്മില്‍ ബദ്ധശത്രുക്കളുമാണ്.
സതീശനെതിരെയുള്ള എന്തും നവാസില്‍ ചെന്നെത്തും എന്നതും സതീശനെതിരെ തിരിയാന്‍ അലിയെ പ്രേരിപ്പിക്കുന്നത്. കരുമാല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ ഐ ഗ്രൂപ്പിനാണ് ഭൂരിപക്ഷമെങ്കിലും കരുമാല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ എ ഗ്രൂപ്പിനായിരുന്നു നിര്‍ണായക ശക്തി. എ ഗ്രൂപ്പിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന നേതാവെന്ന നിലയില്‍ അലിയെ വീഴ്ത്തി എ ഗ്രൂപ്പിനെ പൊളിക്കുക എന്ന തന്ത്രം കൂടി ഇവിടെ പ്രയോഗിച്ചിരിക്കുകയാണ് . സതീശന് വേണ്ടി ഐ ഗ്രൂപ്പാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അലിക്കെതിരെ പരാതി നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പലരും ഇതിന് മുന്‍പും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇത്ര വേഗത്തില്‍ ഒരു മണ്ഡലം പ്രസിഡന്റിന് എതിരെ നേതൃത്വം നടപടി സ്വീകരിക്കുന്നത് ആദ്യമാണെന്നും ആദ്യം പുറത്താക്കേണ്ടത് സതീശനെയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സതീശന് പല പ്രാവശ്യം കെപിസിസി നേതൃത്വത്തിനെതിരെ തിരിഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. അലിയെ പുറത്താക്കിയതോടെ സതീശനെതിരെയും നവാസിനെതിരെയും ശക്തമായ ക്യാമ്പെയിനാണ് എ ഗ്രൂപ്പ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സതീശനെതിരെ കരുമാല്ലൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സതീശന്റെ കോലം കത്തിക്കലും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: