ന്യൂദൽഹി: ദൽഹിയിൽ അനുദിനം ഇരുപതോളം കുട്ടികളെ വീതം തട്ടിക്കൊണ്ടു പോകുന്നുവെന്ന് റിപ്പോർട്ട്. ദൽഹി പോലീസിന്റെയും ചൈൽഡ് ഡെവലമെന്റ് വകുപ്പിന്റേയും റിപ്പോർട്ടിലാണ് ഈ കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ട് പോകുന്ന കുട്ടികളിൽ മുപ്പത് ശതമാനം പേരെ മാത്രമെ പോലീസിന് കണ്ടെത്തി തിരികെ വീട്ടിലെത്തിക്കാൻ സാധിക്കുന്നുള്ളു. ബാക്കിയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക ഏറെ കഠിനമായിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തട്ടിക്കൊണ്ട് പോകുന്ന ഭൂരിഭാഗം കുട്ടികളെയും നിർബന്ധിത ജോലിക്കോ, ലൈംഗിക അടിമകളോ ആക്കുകയാണ് ചെയ്യുന്നത്. പലർക്കും കുട്ടികളെ ലൈംഗിക അടിമകളാക്കി വിൽക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2013 മുതലുള്ള പോലീസ് റെക്കോർഡ് പരിശോധിക്കുകയാണെങ്കിൽ പതിനെട്ട് വയസിൽ താഴെ പ്രായമുള്ള 29,663 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതിൽ 19,832 പേരെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടിനു പുറത്ത്, പാർക്ക്, ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ് കുട്ടികളെ ഏറ്റവും കൂടുതൽ കാണാതാകുന്നതെന്ന് ദൽഹി പോലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: