കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് ഒമ്പതിനു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി മാധ്യമങ്ങളെയും വിമര്‍ശിച്ചു. മാധ്യമ പ്രവര്ത്തകന് എം.ആര്. അജയന്റെ ഹര്‍ജി ഇതോടൊപ്പം പരിഗണിച്ചെങ്കിലും സിംഗിള്‍ബെഞ്ച് തള്ളി.
മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനാണ് ഹര്‍ജിയെന്ന് രണ്ട് അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഒരു പൗരനെന്ന നിലയിലാണ് ഹര്‍ജി നല്‍കിയതെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ ഹര്ജിക്കാരന് എന്താണ് താല്പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞപ്പോള്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ഖജനാവിനു നഷ്ടമുണ്ടായ കേസില്‍ സമൂഹത്തിന് താല്പര്യമുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ ഇത്തരമൊരു ആവശ്യം ഹര്ജിക്കാരന് ഉന്നയിക്കാനാവില്ലെന്ന് സിബിഐയും സര്‍ക്കാരും വാദിച്ചു.
എല്ലാ പൗരന്മാരെയും കോടതി നടപടികളില്‍ ഇടപെടാനനുവദിച്ചാല് നീതി നിര്‍വഹണം സാദ്ധ്യമാകില്ല. ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം ലാവ്ലിന് ഹര്‍ജി വൈകുന്നതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഹര്‍ജിക്കാരന്റെ യഥാര്‍ത്ഥ ആവശ്യം മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തിയാണ്. ജഡ്ജിമാര്‍ക്ക് അവരുടെ ഉത്തരവാദിത്വവും പ്രതിബദ്ധതയുമെന്താണെന്ന് വ്യക്തമായ ധാരണയുണ്ട്. കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീര്‍പ്പാക്കണമെന്നും അറിയാം.
കോടതി നടപടികള്‍ എങ്ങനെ നിയന്ത്രിക്കണമെന്നും അറിയാം. ചാനല്‍ ചര്‍ച്ചകള്‍ക്കോ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കോ ഇക്കാര്യത്തില്‍ കോടതികളെ സ്വാധീനിക്കാന്‍ കഴിയില്ല. ചാനലുകള്‍ കേസുകളെ ആഘോഷമാക്കുകയാണ്. കേസുകള്‍ എങ്ങനെ പരിഗണിക്കണം, എങ്ങനെ തീര്‍പ്പാക്കണം എന്നൊന്നും മാധ്യമങ്ങള്‍ പറഞ്ഞു തരികയോ പഠിപ്പിക്കുകയോ വേണ്ട.
ലാവ്ലിന് കേസില്‍ ചില ഹര്‍ജികള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഗൗരവവും മുന്‍ഗണനയും അനുസരിച്ച് തീര്‍പ്പാക്കും. ഹര്‍ജി മാര്‍ച്ച് ഒമ്പതിനു പരിഗണിക്കാന്‍ തീരുമാനിച്ചത് കോടതിയാണ്, ഹര്‍ജിക്കാരന്റെ താല്പര്യത്തിനല്ല. കോടതി നടപടികള്‍ നിയമത്തെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മറിച്ച് യാന്ത്രികമോ ഇലക്ട്രോണിക് പ്രവര്‍ത്തനമോ അല്ലെന്നും – സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.ഫെബ്രുവരി 21 ന് വാദം തുടങ്ങാമെന്ന് സി.ബി.ഐ അറിയിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: