ന്യൂദല്‍ഹി: ഭാരതത്തിന്റെ വീരപുത്രന് ഭഗത് സിങ് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന് അസി. പോലീസ് സൂപ്രണ്ട് ജോണ്‍ സോണ്ടേഴ്സിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് 90 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചറിഞ്ഞു. 32 എംഎം കോള്‍ട്ട് ഓട്ടോമാറ്റിക് പിസ്റ്റളാണ് തിരിച്ചറിഞ്ഞത്.
1928 ഡിസംബര്‍ 17നാണ് ഭഗത് സിങ് സോണ്ടേഴ്സിനെ വെടിവച്ച് കൊന്നത്. പിസ്റ്റള്‍ ഇന്‍ഡോറിലെ മ്യൂസിയത്തിന്റെ സ്റ്റോര്‍ മുറിയില്‍ എവിടെയോ കളഞ്ഞുപോയിരുന്നു. മ്യൂസിയത്തില്‍ ഒരു കണ്ണാടിപ്പെട്ടിയില്‍ തോക്ക് ഇരിക്കുന്നത് പലരും കാണുന്നുണ്ടായിരുന്നെങ്കിലും പിസ്റ്റളിലെ കറുത്ത പെയിന്റ് കാരണം അത് തിരിച്ചറിഞ്ഞില്ല. അതിനാല്‍ അതിന്റെ വിലയും ആരും മനസിലാക്കിയില്ല.
സ്വാതന്ത്ര്യ സമരസേനാനി ലാലാ ലജ്പത് റായിയെ കൊലപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത് സോണ്ടേഴ്സണായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭഗത് സിങ് സോണ്ടേഴ്സിനെ വെടിവച്ച് കൊന്നത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ 1931 മാര്‍ച്ച് 23ന് ഭഗത് സിങിനെ തൂക്കിക്കൊന്നു. ലജ്പത് റായിയുടെ കൊലപാതകത്തില്‍ കലാശിച്ച ലാത്തിച്ചാര്‍ജ്ജിനും വെടിവെപ്പിനും ഉത്തരവാദിയായ ജയിംസ് സ്കോട്ടിനെ വധിക്കാനായിരുന്നു ഭഗത് സിങ്ങിന്റെ പരിപാടിയെങ്കിലും പിന്നീട് ലക്ഷ്യം മാറ്റുകയായിരുന്നു.
തോക്ക് ഇപ്പോള്‍ ഇന്‍ഡോര്‍ ബിഎസ്എഫ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. തോക്കില്‍ ഭഗത് സിങ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: