തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 31നകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കോടതിയുടെ അന്ത്യശാസനയെത്തുടര്‍ന്ന് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.
ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടാത്തതാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതെന്നായിരുന്നു വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചത്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബിലാണ് പരിശോധനകള്‍ നടക്കുന്നതെന്നും വിജിലന്‍സ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നജ്മല്‍ ഹസന് അവധിയിലയതിനാല് പുതിയ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്നിലെ സിഐ സനീഷാണ് കേസ് അന്വേഷിക്കുന്നത്.
അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപ മന്ത്രിയായിരുന്ന കെ.എം മാണി വാങ്ങിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. എട്ട് മാസം പിന്നിട്ടിട്ടും കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെ കോടതി കഴിഞ്ഞ തവണ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: