കണ്ണൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോള്‍ പമ്പുകളിലെയും പാചകവാതക ഏജന്‍സികളിലെയും തൊഴിലാളികള്‍ കഴിഞ്ഞ നാലുദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.
കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനവും മറ്റാനുകൂല്യങ്ങളും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങിയ 2016 ഡിസംബര്‍ 21 മുതല്‍ പ്രാബല്യത്തോടെ തൊഴിലാളികള്‍ക്ക് നല്കാന് തൊഴിലുടമകള്‍ സമ്മതിച്ചു. ഇതുപ്രകാരം തൊഴിലാളിക്ക് 1500 മുതല്‍ 2000 രൂപവരെ പ്രതിമാസ ശമ്പള വര്‍ധന ലഭിക്കും. തൊഴിലാളികള്‍ ഉടന്‍തന്നെ ജോലിക്ക് ഹാജരാവാനും സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനും ഇരുവിഭാഗവും സമ്മതിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ജില്ലാ ലേബര്‍ ഓഫീസര്‍ അജയകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ബേബി കാസ്ട്രോ എന്നീ ഉദ്യോഗസ്ഥരും എം.വി.ജയരാജന്, കെ. പി.സഹദേവന്, എ.പ്രേമരാജന്‍ (സിഐടിയു), പി.കൃഷ്ണന്(ബിഎംഎസ്), പി.രാജന്, പി.സൂര്യദാസ് (ഐഎന്‍ടിയുസി) തുടങ്ങിയ ട്രേഡ് യൂനിയന്‍ നേതാക്കളും എ.വി.ബാലകൃഷ്ണന്, കെ.വി.രാമചന്ദ്രന്, ടി.ആര്.ഗോപി, എം.ജയകൃഷ്ണന് തുടങ്ങിയ മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: