അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ടവരെ വാഗ്ദാനങ്ങള്‍ നല്കി സര്‍ക്കാര്‍ കബളിപ്പിച്ചതായി പരാതി. ആഗസ്റ്റില്‍ പുന്നപ്ര ചള്ളി കടല്‍ത്തീരത്താണ് സുനാമിക്ക് സമാനമായ കടല്‍ ക്ഷോഭം ഉണ്ടായത്. ഇതില്‍ ഒന്‍പതു വള്ളങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ജി. സുധാകരന് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. സപ്തംബറില്‍ പുന്നപ്ര സഹകരണ മത്സ്യത്തൊഴിലാളി സംഘത്തിന്റെ ബോണസ് വായ്പാ ഉദ്ഘാടന വേദിയില്‍ വള്ളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരുകോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് സഹായമൊന്നും ലഭിച്ചില്ല.
ഏഴുമുതല്‍ നാല്പതുലക്ഷം വരെയാണ് ഓരോ വള്ളത്തിനും നഷ്ടമുണ്ടായത്. വല, എഞ്ചിന്, കാരിയല്‍ വള്ളങ്ങള്‍ തുടങ്ങിയവയും പൂര്‍ണമായും നഷ്ടപ്പെട്ടവരുണ്ട്. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ധനസഹായം ലഭിക്കാനായി ഇവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയതുമാത്രം മിച്ചം. താറാവു കര്‍ഷകരോടും കര്‍ഷകത്തൊഴിലാളികളോടും കാട്ടുന്ന അനുഭാവംപോലും കോടികള്‍ വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: