കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് നെല്‍ച്ചെടികളില്‍ കറവല്‍ രോഗം കണ്ടെത്തിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. കതിര്‍മണികളില്‍ കറവലും ഇലകളില്‍ പുള്ളിക്കുത്തും വീഴുന്നു. കതിരുവന്നു 90 ദിവസം പിന്നിട്ട നെല്‍ച്ചെടികള്‍ മാര്‍ച്ച് എട്ടോടെ കൊയ്ത്തിന് പാകമാകും.
ഈ സാഹചര്യത്തില്‍ കൊയ്തെടുക്കുന്ന കതിര്മണികള് പതിരായി മാറും എന്നാണ് കര്‍ഷകര്‍ പറയുന്നത്.നെല്‍ച്ചെടികളില്‍ കതിര് നിരന്നപ്പോള്തന്നെ കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം കുമിള്‍നാശിനിയും കീടനാശിനിയും തളിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടും ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.പുഞ്ചകൃഷിയില്‍ നെല്‍ച്ചെടികളിലെ കതിരുകളില്‍ കറവലിന് കാരണം ഹെല്ബിഡോസ് സ്പോറിയം എന്ന കുമിള്‍രോഗമാണെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം അറിയിച്ചു. നെല്‍ച്ചെടിയുടെ ഇലകളിലും കതിരുകളിലും ഇത് വ്യാപിക്കും.
അനുകൂല കാലാവസ്ഥയില്‍ ഉള്ളില്‍ കടന്നു കതിര് നിറയുന്നത് തടഞ്ഞ് നെല്മണികള് പതിരാകാന്‍ കാരണമാകും. കാലാവസ്ഥയില്‍വന്ന മാറ്റമാണ് ഇതിനുകാരണം. ചൊടിയുടെ ആരോഗ്യസ്ഥിതി കുറയുന്ന സമയത്തു രോഗം വരാന്‍ സാധ്യത കൂടുതലാണ്. ചൂടുകൂടിയപ്പോള്‍ മണ്ണിലടങ്ങിയ ഇരുമ്പ്, അലുമിനിയം, മാഗ്നീസ് എന്നീ മൂലപദാര്‍ഥങ്ങള്‍ കൂടുതലായി ചെടി വലിച്ചെടുക്കുകയും വളര്‍ച്ചയ്ക്ക് ആവശ്യമായ സിങ്ക്, പൊട്ടാഷ് എന്നിവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇതോടെ ചെടിക്കു മഞ്ഞളിപ്പുണ്ടായി ആരോഗ്യം നഷ്ടപ്പെടും.
വേരുപടലങ്ങള്‍ നശിച്ചുപോകാനും ഇത് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ കൊടുത്ത വളം ചെടിക്ക് വലിച്ചെടുക്കാന്‍ കഴിയുന്നില്ല. ചെടി കീടാവസ്ഥയിലാകുമ്പോള് രോഗവും മൂര്‍ഛിക്കും. ഇതുമൂലം ഇത്തവണ പുഞ്ചകൃഷിക്ക് 10 മുതല്‍ 18 ശതമാനംവരെ വിളവില്‍ കുറവുണ്ടാകുമെന്നാണ് കീടനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: