മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് വെറ്ററിനറി സര്‍വകലാശാലയില്‍ മാള്‍ട്ടാപ്പനി പിടിപെടുന്ന കന്നുകാലികളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസം ഒരു എരുമയെയും നാല് പശുക്കളെയുമാണ് ദയാവധത്തിന് ഇരയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ഗവേഷണ കേന്ദ്രത്തിനാണ് ഈ ദുര്യോഗം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ 92 ഉരുക്കളെ ദയാവധം നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരുവിഴാംകുന്ന് ഫാമിന് അകത്ത് തന്നെ മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിയുണ്ടാക്കി ദയാവധം നടത്തി സംസ്ക്കരിച്ചു. 2014-2015ലും അറുപത് പശുകളെ പലതവണകളായി ദയാവധത്തിന് വിധേയമാക്കി. രണ്ട് മാസം മുന്‍പ് ഒരു കുതിരയടക്കം 11 കാലികളെ ദയാവധം നടത്തി. 2014-ല്‍ കാണപ്പെട്ട മാള്ട്ടപ്പനിക്ക് വേണ്ടത്ര പ്രതിരോധമരുന്ന് നല്‍കാത്തതിനെ തുടര്‍ന്നാണ് നൂറുകണക്കിന് കാലികളെ കൊന്നൊടുക്കേണ്ട സാഹചര്യം ഉണ്ടായത്.
കന്നുകാലികള്‍ക്കുള്ള തീറ്റപ്പുല്‍കൃഷി നടത്തുന്ന ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുല്ല് കയറ്റി അയക്കുന്നുണ്ട്. ഫാമിലെ ചാണകമുപയോഗിച്ചാണ് തീറ്റപ്പുല്‍ കൃഷിചെയ്യുന്നത്. അതിനാല്‍ മറ്റു കന്നുകാലികള്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന 400 ലിറ്ററോളം പാല് ബയോഗ്യാസ് പ്ലാന്റില്‍ കളയുകയാണ്. സംഭവം ഇത്ര ഗൗരവത്തിലെത്തിയിട്ടും സര്‍ക്കാരോ ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നതില്‍ ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പശുക്കളെ രക്തപരിശോധനക്ക് വിധേയമാക്കിയാലും രോഗനിര്‍ണയത്തിന് ശേഷം ചികിത്സ വൈകാറുണ്ട് ഇതുമൂലം പകര്‍ച്ച സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: