ചെറുപുഴ: ഭര്‍തൃഗൃഹത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പുളിങ്ങോത്തെ കല്ലറയ്ക്കല്‍ ടൈറ്റസിന്റെയും സാലിയുടെയും മകള്‍ പവിത(26) യുടെ മരണത്തെക്കുറിച്ചാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ പള്ളിക്കുന്നിലെ ഐക്കരമറ്റം ബിപിന്റെ ഭാര്യയും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ പവിതയെ ബുധാനാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടതായി പവിതയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്ന പവിതയുടെ മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പേ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും മൃതദേഹത്തിന്റെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി. ആര്‍ക്കിടെക്ടായ ബിപിനും ധനലക്ഷ്മി ആശുപത്രിയിലെ നഴ്സായ പവിതയും ഏറെ നാളത്തെ പ്രണയത്തിനുശേഷം നാലുമാസം മുമ്പാണ് വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: