പാലക്കാട്: ഭാരതീയ സംസ്കൃതിയുടെ വക്താവും പ്രയോക്താവുമായ കയറന്പാറ പാലിയില്‍ മഠത്തില്‍ സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജ് (88) വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ സമാധിയായി. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുര്‍വേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കര സമ്പ്രദായത്തിലെ സന്ന്യാസിയാണ് നിര്‍മ്മലാനന്ദഗിരി. പൂര്‍വ്വാശ്രമത്തില്‍ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു.
ഒരു വിധത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇന്ന് വേദാന്തത്തില്‍ അഗാധപാണ്ഡിത്യം നേടിയിട്ടുള്ളവരില്‍ അപൂര്‍വം സന്യാസിമാരില്‍ ഒരാളാണ് ഇദ്ദേഹം. സംസ്കൃതം വൈദ്യം മര്‍മചികിത്സ എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാ ചികിത്സകന്, വാഗ്മിപണ്ഡിതന് എന്നീ നിലകളില്‍ പ്രശസ്തനാണിദ്ദേഹം.
വാരാണസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലം. ഇവിടുത്തെ മഠാധിപതി അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യന് ശ്രീധരാനന്ദ ഗിരിയില്‍ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. വൈദ്യവുമായി ബന്ധപ്പെട്ട നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവ പിന്നീട് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കിയിരുന്നു.
സര്‍വമേഖലകളെയും സ്പര്‍ശിക്കുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണവും ചികിത്സയും ഏറെ പ്രസിദ്ധമാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള രോഗികള്‍ നിത്യേന ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ ഒരു പോലെ കൈകാര്യം ചെയ്തിരുന്നു സ്വാമിജി. ഒരു മേഖലയെയും അദ്ദേഹം തള്ളിയിരുന്നില്ല. സര്‍വ്വതിലെയും നല്ല അംശങ്ങളെ സ്വാംശീകരിച്ച് നല്‍കുകയായിരുന്നു.
തൊണ്ണൂറുകളില്‍ ഒറ്റപ്പാലത്തിനടുത്തുള്ള കൂനത്തറ ആറാണിയിലാണ് ഇദ്ദേഹം ആദ്യമായെത്തിയത്. തുടര്‍ന്ന് രണ്ടായിരത്തിലാണ് കയറന്പാറയില് താമസം തുടങ്ങിയത്. തന്ത്ര, ക്ഷേത്രരഹസ്യം, ഭഗവത് ഗീത ഒരു ആമുഖം, ഇശാവാസ്യോപനിഷത്ത്, ദാമ്പത്യജീവിതം, ഗൃഹ വൈദ്യം, അക്ഷരകഷായം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
വേദം, ഉപനിഷത്ത് എന്നിവയോടൊപ്പം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമായി സഞ്ചരിച്ച് ആയിരക്കണക്കിന് രോഗികളെയും ചികിത്സിച്ചിരുന്നു. പ്രതിഫലം വാങ്ങിയിരുന്നില്ല. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഒറ്റപ്പാലത്ത് സമാധിയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: