തിരുവനന്തപുരം: കെഎഎസ് നടപ്പാക്കുന്നതിനെതിരേ സെക്രട്ടേറിയറ്റില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍വ്വീസ് സംഘടനാ നേതാക്കളുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കി.
സിപിഐയുടെ യൂണിയനിലുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. പ്രതിപക്ഷ സംഘടനയില്‍പ്പെട്ടവര്‍ ജോലിക്ക് ഹാജരായശേഷം ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധം സമരം നടത്തി. സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് ജീവനക്കാരില്‍ അധികം പേരും അവധിയെടുത്ത് പ്രതിഷേധിച്ചു. ഇത് ഭരണപക്ഷ അനുകൂല സംഘടനക്ക് കനത്ത തിരിച്ചടിയായി, 23 ശതമാനമാണ് സെക്രട്ടേറിയറ്റില്‍ ഇന്നലത്തെ ഹാജര്‍നില.
ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സമരം ചെയ്യുന്ന ജിവനക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം അനുകൂല അംഗങ്ങള്‍ അവധിയെടുത്തത്. ഒപ്പിട്ടശേഷം ജോലി ചെയ്യാത്തവരുടെ ശമ്പളം റദ്ദ് ചെയ്യാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
എത്ര എതിര്‍പ്പുണ്ടായാലും കെഎഎസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന്റെ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കി സഹകരിക്കുകയാണ് വേണ്ടത്. കെഎഎസിനെക്കുറിച്ച് തെറ്റിദ്ധാരണയുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: