കോട്ടയം: വൈക്കം – തവണക്കടവ് റൂട്ടിലെ സൗരോര്‍ജ്ജ ബോട്ടിലെ റഡര്‍ പ്ലേറ്റുകളിലൊന്ന് തകര്‍ത്തതിനു പിന്നിലെ അട്ടിമറി കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ ക്യാമറകള്‍ ഉപയോഗിക്കും. കേരളത്തില്‍ ആദ്യമായാണിത്.
രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ യാത്രാ ബോട്ടിന്റെ നിയന്ത്രണത്തില്‍ വലിയ പ്രാധാന്യമുള്ളതാണ് റഡര്‍ പ്ലേറ്റുകള്‍. രണ്ട് റഡര്‍ പ്ലേറ്റുകളിലൊന്നാണ് തകര്‍ത്തത്. സാധാരണ മെക്കാനിക്കുകള്‍ക്ക് അഴിച്ചുമാറ്റാന്‍ കഴിയാത്ത വിധത്തില്‍ ലോക്ക് ബോള്‍ട്ടിട്ട് ഉറപ്പിച്ച ഇതിലൊന്ന് അഴിച്ചുമാറ്റിയത് അട്ടിമറിക്കാണ്.
ബോട്ട് കരയ്ക്കു കയറ്റി പരിശോധിക്കണമെന്നാണ് ഫോറന്‍സിക് വിഭാഗം പറയുന്നത്. എന്നാല്‍ ഇത് തിരക്കുള്ള റൂട്ടിലെ സര്‍വ്വീസ് മുടക്കും. അതിനാലാണ് വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം. ഇന്ന് രാവിലെ ഐആര്‍എസ് സര്‍വേയര്‍ കെ. ഷമ്മിയായിരിക്കും ഇതിന് നേതൃത്വം നല്‍കുക.
അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. നിലവില്‍ പോലീസ് അന്വേഷണം മരവിച്ചു. വൈക്കം പോലീസ് ജലഗതാഗത വകുപ്പ് ജീവനക്കാരെ ചോദ്യം ചെയ്താല്‍ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ്.
റഡര്‍ പ്ലേറ്റ് കേടാക്കാന്‍ ഒത്താശ ചെയ്തവരില്‍ ജീവനക്കാരുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ജീവനക്കാരുടെ സംഘടനകള്‍ ഇതിനെ അനുകൂലിക്കുന്നില്ല. അന്വേഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് ഇവര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: