തലശ്ശേരി: എന്‍ഡിഎഫ് പ്രവര്ത്തകന് പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസലി (36)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നേതാക്കള്‍ പ്രതികളാണെന്ന് കണ്ടെത്തിയതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമവും കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവും പൊളിഞ്ഞു. അതോടൊപ്പം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നടത്തിയ അഭിപ്രായം നൂറുശതമാനവും ശരിയായി മാറിയിരിക്കുകയാണ്.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ 4.30ന് റംസാന് വ്രതമെടുത്ത ഫസല്‍ പള്ളിയില്‍ പോകവെ വഴിയില്‍ വെച്ചാണ് കൊല ചെയ്യപ്പെട്ടത്. കോടിയേരിയുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഫസല്‍ കൊല ചെയ്യപ്പെടുമ്പോള്‍ കോടിയേരി നാട്ടിലുണ്ടായിരുന്നു. ഫസലിന്റെ മൃതദേഹം തലശ്ശേരി മോര്ച്ചറിയിലെത്തിച്ചപ്പോഴേക്കും കോടിയേരി അവിടെ എത്തുകയും ചെയ്തു. തുടര്‍ന്ന് പത്രക്കാര് കൊലപാതകത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി ഇങ്ങനെയാണ് പറഞ്ഞത്.
“അതിക്രൂരവും നിന്ദ്യവുമായ കൊലപാതകമാണിത്. നാളെ പെരുന്നാളാഘോഷിക്കാന്‍ പോകുന്ന അവസരത്തില്‍ ഇത്തരമൊരു ക്രൂരമായ കൊലപാതകം നടത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യമാണ് ഒളിഞ്ഞിരിക്കുന്നത്. ഇതില്‍ പ്രകോപിതരാവാതെ മുഴുവനാളുകളും മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാതിരിക്കാന്‍ പരിശ്രമിക്കണം”. വളരെ ആസൂത്രിതവും ഗൂഢാലോചനയും ഈ വധത്തിന് പിന്നിലുണ്ട്. പ്രൊഫഷണലുകളായ ക്രിമിനലുകളാണ് ഈ കൊടുംപാതകം നടത്തിയിരിക്കുന്നത്. ഈ കൊലയാളികളെ ഉടനെ കണ്ടെത്തുമെന്ന് മാത്രമല്ല, ഇതിന് നിര്‍ദ്ദേശം നല്കിയവരെയും പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുമെന്നും കോടിയേരി ഫസല്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രസ്താവിച്ചിരുന്നു.
ഈ പ്രസ്താവനയൊക്കെ ആര്‍എസ്എസിനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നുവെന്ന് പിന്നീടുള്ള സിപിഎം, എന്‍ഡിഎഫ് പ്രസ്താവനകളിലൂടെ എല്ലാവരും തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ സത്യം എപ്പോഴെങ്കിലും പുറത്തുവരുമെന്ന് പറയുന്നത് ഇക്കാര്യത്തിലും യാഥാര്‍ത്ഥ്യമായി. മന്ത്രിയായിരുന്ന കോടിയേരി 6 വര്‍ഷം മുമ്പ് ഫസലിന്റെ വികൃതമാക്കപ്പെട്ട ശരീരം മോര്‍ച്ചറിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതില്‍ ഒരു ഗൂഢലക്ഷ്യം മാത്രം പാളിപ്പോയി. ആര്‍എസ്എസിന്റെ തലയിലേക്ക് ഉയര്ത്തിവെക്കാന് ശ്രമിച്ച ഈ ഭാണ്ഡം പക്ഷെ സിപിഎമ്മിന്റെ തലയിലേക്ക് തന്നെയാണ് എത്തിച്ചേര്‍ന്നത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ തന്നെ 2007ലെ പെരുന്നാളിന് രണ്ട് ദിവസം മുമ്പ് കൊലയാളികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ മറ്റ് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. അങ്ങനെ കോടിയേരിയുടെ ഭാഷയില്‍ തന്നെ ക്രൂരവും പൈശാചികവുമായി ഈ കൊലപാതകം നടത്തിയ സിപിഎം സ്ഥിരമായി കൊണ്ടുനടക്കുന്ന കൊടി സുനിയും സംഘമാണെന്ന് വ്യക്തമായി. ഇപ്പോഴാകട്ടെ കോടിയേരി പറഞ്ഞ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തിയത് അന്നത്തെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനുമാണെന്ന് വ്യക്തമായി. കേസില്‍ നേതാക്കളായ ഇവര്‍ കൊടി സുനി എന്ന കൊടുംക്രിമിനലിന്റെ കൂടെ പ്രതിപ്പട്ടികയില്‍ യഥാക്രമം ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. നഴികക്ക് നാല്‍പ്പത് വട്ടം മതസൗഹാര്‍ദ്ദമെന്ന വാക്കുപയോഗിച്ച് വോട്ടും നോട്ടും മുസ്ലിം ജനതയില്‍ നിന്ന് തട്ടിയെടുത്ത് നല്ലപിള്ള ചമഞ്ഞവരുടെ യഥാര്‍ത്ഥ മുഖമാണിവിടെ തെളിയുന്നത്.
പെരുന്നാളിന്റെ തലേദിവസം റംസാന് വ്രതമനുഷ്ഠിച്ച ഒരു മുസ്ലിം യുവാവിനെ നിഷ്കരുണം വെട്ടിനുറുക്കിക്കൊന്നത്. ഇതിന്റെ പരിണിതഫലമായി നാട്ടില്‍ നടക്കാന്‍ പോകുന്ന വര്‍ഗ്ഗീയ കലാപത്തില്‍ നിന്ന് വേണ്ടുവോളം മുതലെടുക്കാനായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. പക്ഷെ എല്ലാം തകര്‍ന്ന് തരിപ്പണമായി. ഇപ്പോള്‍ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം വരുത്തിവെച്ച അപമാനത്തോടൊപ്പം ഫസല്‍ വധവും സിപിഎമ്മിന്റെ നെറികേടുകളെ പൊതുജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: