വരന്തരപ്പിള്ളി : ചിമ്മിനി ഡാമിലെ ജലനിരപ്പ് എക്കാലത്തേയും താഴ്ച്ചയിലേക്ക്. 2008 മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 21.74 എം.എം.ക്യൂബാണ് ചിമ്മിനി വെള്ളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും താഴ്ന്ന നില. ഈ നില രണ്ട് ദിവസത്തിനുള്ളില്‍ പിന്നിടുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രൂക്ഷമായ വരള്‍ച്ച നേരിടുന്ന ചിമ്മിനി ഡാം 20 ന് അടയ്ക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍. നേരത്തേ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരമാണിത്. തോട്ടം വനം മേഖല ഇതുവരെയില്ലാത്ത കൊടും വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.
നിലവില്‍ 22 എം.എം.ക്യൂബ് വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. പ്രതിദിനം 1.2 എം.എം.ക്യൂബ് വെള്ളം പുറത്തുവിട്ടു കൊണ്ടിരിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞാലും 10എം.എം.ക്യൂബ് വെള്ളം ഡാമില്‍ അവശേഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ 14,000 ഹെക്ടര്‍ കോള്‍ പാടങ്ങള്‍ക്ക് ചിമ്മിനി ഡാമിലെ വെള്ളമാണ് ആശ്രയം.
കോള്‍ കര്‍ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചിമ്മിനി ഡാം തുറന്നത്. എന്നാല്‍ ഡാം തുറന്നതോടെ വരന്തരപ്പിള്ളി മേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായത് പ്രാദേശികമായ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. അവസാനം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചയും പ്രശ്ന പരിഹാരവും ഉണ്ടായത്.
തിങ്കളാഴ്ച ഡാം അടയ്ക്കുമെങ്കിലും വലിയ ആശങ്കയാണ് നേരിടുന്നത്. കുറുമാലിപ്പുഴയിലെ ശുദ്ധജല പദ്ധതികളും മാഞ്ഞാംകുഴി റെഗുലേറ്ററിനെ ആശ്രയിക്കുന്ന കര്‍ഷകരും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഏനാമാവ് വരെയുള്ള പ്രദേശത്തെ കോള്‍ കര്‍ഷകരും ഏറ്റവും ഉയര്‍ന്ന ഭാഗമായ പറപ്പൂരിലും ആവശ്യത്തിന് വെള്ളമെത്തിയിട്ടില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വനമേഖലയില്‍ വരള്‍ച്ച ശക്തമാകുന്നതോടെ ഉള്‍വനങ്ങളിലെ ജലാശയങ്ങള്‍ വറ്റി വരണ്ടിരിക്കുകയാണ്. വേണ്ടത്ര വെള്ളം ലഭിക്കാതാകുമ്പോള്‍ വെള്ളം തേടി വന്യമൃഗങ്ങള്‍ കാടിറങ്ങാനിടയുള്ളതും നാട്ടുകാരെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: