തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബിജെപിയും ഇടതുമുന്നണിയും ഹര്‍ത്താലാചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലെന്ന് ബിജെപി അധ്യക്ഷന്‍ വി.മുരളീധരന് അറിയിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനത്തിന് യുപിഎ സര്‍ക്കാര്‍ അവരുടെ പിറന്നാളിനു നല്കിയ സമ്മാനമാണ് പെട്രോള്‍ വിലവര്‍ധന. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുമ്പോഴും ജനവികാരം കണക്കിലെടുക്കാതെയുള്ള ധാര്‍ഷ്ഠ്യമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചരിത്രത്തിലാദ്യമായാണ് പെട്രോളിന് ഇത്രയധികം വില വര്‍ധിപ്പിക്കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ വികാരം നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കും. ഹര്‍ത്താലിന് ജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താനും അതിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കാനും എല്ലാ വിഭാഗം ജനങ്ങളോടും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആഹ്വാനം ചെയ്തു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നല്കിയ ഏറ്റവും ക്രൂരമായ പ്രഹരമാണ് പെട്രോളിന്റെ വന്‍ വിലവര്‍ധന. ഇന്ത്യയുടെ ചരിത്രത്തില്‍ ലിറ്ററിന് ഏഴര രൂപയുടെ വര്‍ധന നടാടെയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിച്ചത് എണ്ണകുത്തകകളെ സഹായിക്കാനാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: