ന്യൂദല്‍ഹി: പെട്രോളിന് വില കൂട്ടിയത് ന്യായീകരിക്കാനാകില്ലെന്ന് ബിജെപി. വില വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. വില കൂട്ടാന്‍ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്നും തീരുമാനത്തിനെതിരെ ജനകീയപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. പ്രക്ഷോഭത്തിന് രൂപരേഖ തയ്യാറാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ സാമ്പദ്വ്യവസ്ഥ ദുരുപയോഗം ചെയ്യുകയാണെന്നും പെട്രോളിന് വില കൂട്ടി ജനജീവിതം ദുസ്സഹമാക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. പെട്രോള്‍ വില കൂടിയത് മറ്റ് മേഖലയിലേക്ക് ബാധിക്കുമെന്നും രാജ്യം ഗുരുതരമായ വിലക്കയറ്റം നേരിടാന്‍ പോകുകയാണെന്നും മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദും മുന്നറിയിപ്പ് നല്കി.
പെട്രോള്‍ വില കൂട്ടുന്നതിനെക്കുറിച്ച് തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വില വര്‍ദ്ധന ന്യായീകരിക്കാനാകില്ലെന്നും എന്നാല്‍ തത്ക്കാലം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശമില്ലെന്നും അവര്‍ പ്രതികരിച്ചു. അത്തരത്തിലൊരു നീക്കം രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും അനിശ്ചിതാവസ്ഥയിലെത്തിക്കുമെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.
മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യുപിഎ സര്‍ക്കാര്‍ സാധാരണക്കാരന് നല്കിയ സമ്മാനമാണ് പെട്രോള്‍ വില വര്‍ദ്ധനയെന്ന് സമാജ് വാദി പാര്‍ട്ടി പരിഹസിച്ചു.പെട്രോള്‍ വില കൂട്ടിയത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും വില വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്നും പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആവശ്യപ്പെട്ടു. ഇതിനെതിരെ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുമെന്നും യുപിഎ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണ നല്കുന്ന സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: