കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ കുടില്‍ കെട്ടി സമരം തുടങ്ങി. വാളാട്ട് ഭൂമി പൂജക്കുശേഷം സമരം സി.കെ.ജാനു ഉദ്ഘാടനം ചെയ്തു. ഗോത്രമഹാസഭ ജില്ലാസെക്രട്ടറി ബാബു കോട്ടിയൂര്‍, രാമചന്ദ്രന് രണ്ടാംഗേറ്റ്, ബാലന് കാരമാട്, റീന പാര്‍സിക്കുന്ന്, ദേവി ചക്കിണി, അജിത കുറുക്കന്മൂല, പെരുമാള്‍ ചേകാടി, രാജു ചുണ്ടപ്പാടി എന്നീ എട്ട് കുടുംബങ്ങളാണ് കുടില്‍കെട്ടിയത്.
45 കുടുംബങ്ങള്‍ക്കായി 45 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. വരുംദിവസങ്ങളിലും സമരം തുടരും. വൈത്തിരി വില്ലേജിലെ വെള്ളരിമലയിലും സമരം നടന്നു. ഇവിടെ ബാബു കാര്യമ്പാടി, ബിജു കാക്കത്തോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഗോപാലന് കാര്യാമ്പാടി, ചന്ദ്രന് കാര്യമ്പാടി, ചന്ദ്രന് കോയാലപുര, നാരായണന് ഈരംകൊല്ലി, കാവലന് പുലിതൂക്കി, രവി തിരുവണ്ണൂര്‍, നാരായണന് ചുണ്ടപ്പാടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ 124 ഏക്കറില്‍ കുടില്‍കെട്ടി. പുല്‍പ്പള്ളി ചെതലയത്തെ ചെറുപ്പുളശ്ശേരി കോളനിയിലെ 45 ഏക്കറില്‍ തിരുവണ്ണൂര്‍ കോളനിയിലെ താമസക്കാരായ രവി, മണികണ്ഠന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടില്‍ കെട്ടിയത്.
2016 ജനുവരി 22ന് മുത്തങ്ങ സമരത്തിലെ 16 കുടുംബങ്ങള്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈവശരേഖ നല്‍കിയിരുന്നു. ഇവര്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയും വീട് വെക്കുന്നതിന് അഞ്ച് ലക്ഷം രൂപയും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല. വാളാട് ഭൂമി സര്‍ക്കാര്‍ അളന്നുതിരിച്ച് കല്ലിട്ടുവെങ്കിലും നല്‍കിയില്ല.
തലപ്പുഴ എസ്ഐ വി. മനു അഡീഷണല്‍ എസ്ഐ ഇ.ജെ. ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും വാളാട് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: