ചിറയിന്‍കീഴ്: തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങായ കാളിയൂട്ടിന് ഇന്ന് നിലത്തില്‍പ്പോരോടെ സമാപനം. വ്യാഴാഴ്ച മുടിയുഴിച്ചിലാണ് നടന്നത്.
ക്ഷേത്രത്തില്‍ കുറികുറിച്ചതോടു കൂടിയാണ് കാളിയൂട്ടിന് തുടക്കമായത്. കുറികുറിക്കല്‍ ദിവസം മുതല്‍ വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദര്പുറപ്പാട്, നായര്‍പുറപ്പാട്, ഐരാണിപറപുറപ്പാട്, കണിയാരുപുറപ്പാട്, പുലയര്‍പുറപ്പാട് എന്നിവ ക്ഷേത്രമതില്കെട്ടിനകത്തെ ചുട്ടികുത്ത് പുരയിലാണ് അരങ്ങേറിയത്. ക്ഷേത്രത്തിലെ അത്താഴശീവേലിക്ക് ശേഷമാണ് ഏഴാം ദിവസം വരെയുള്ള ചടങ്ങുകള്‍ ചുട്ടികുത്തി പുരയിലും, നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്കെട്ടിന് പുറത്താണ് അരങ്ങേറുന്നത്.
എട്ടാം ദിവസത്തെ ചടങ്ങായ മുടിയുഴിച്ചിലിന് ശാര്‍ക്കര ക്ഷേത്രത്തിന് അഞ്ചു കിലോമീറ്ററോളം ചുറ്റളവുള്ള പ്രദേശങ്ങള്‍ വേദിയായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ദാരികനെത്തേടി ദുര്‍ഗ്ഗാദേവി വടക്കേദിക്കിലേക്കും ഭദ്രകാളി തെക്കേദിക്കിലേക്കും യാത്ര തിരിച്ചു. ദാരികനെത്തേടി യാത്ര തിരിക്കുന്ന സര്‍വ്വാഭരണ വിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ചൂടി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ ഭക്തര്‍ നിറപറയും നിലവിളക്കുമേന്തി എതിരേറ്റു.
ദേവിക്ക് കര്‍ഷകര്‍ മകരകൊയ്ത്തിന്റെ ആദ്യവിള കാണിക്കയായി സമര്‍പ്പിച്ചു. കാളിയൂട്ട് ആരംഭിച്ച കാലത്ത് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അക്കാലത്ത് തീണ്ടല് ജാതിക്കാര്‍ക്ക് ദേവീ ദര്‍ശനം സാധ്യമാക്കാനാണ് ഈ ഊരുചുറ്റലെന്ന് ചരിത്രകാരന്മാര് പറയുന്നു. മുടിയുഴിച്ചില്‍ ചടങ്ങില്‍ ഭക്തന്മാര് ദേവിക്ക് സമര്‍പ്പിക്കുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി ക്ഷേത്രത്തില്‍ എത്തിക്കുന്ന ചുമതല ഒരു മുസ്ലീം കുടുംബത്തിലെ പുരുഷന്മാര്ക്കാണ്. തലമുറകളായി ഈ കൃത്യം അവര്‍ മുറതെറ്റാതെ ആചരിച്ചു വരുന്നു. വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെ മുടിയുഴിച്ചില്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരികെയെത്തിച്ചേര്‍ന്നു.
ഇന്നാണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും. ശാര്‍ക്കര പറമ്പിലെ വിശാലമായ മണല്‍പ്പുറത്താണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ക്ഷേത്രത്തിന് പുറകുവശത്തുള്ള ചുട്ടികുത്തിപുരയില്‍ നിന്നും സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേ നടയിലിറങ്ങി കിഴക്കോട്ട് ദര്‍ശനം നല്കി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. ക്ഷേത്രമേല്‍ശാന്തി ദേവീ തിരുമുടി ചൂടിക്കുന്നു. മേല്‍ശാന്തി ദേവീമുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ത്ഥജലം തളിക്കുന്നതോടെ നിലത്തില്‍പ്പോര് ആരംഭിക്കും.
രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാരവെടികള്‍ മുഴങ്ങുകയും അമ്പലമണികള്‍ നിലയ്ക്കാതെ ശബ്ദിക്കുകയും ദേവീ സ്ത്രോത്രങ്ങളും വായ്ക്കുരവകളും ഉയരുകയും ചെയ്യുന്നു. ശാര്‍ക്കര പറമ്പിന്റെ വടക്ക് 42 കോല് പൊക്കത്തില്‍ തെങ്ങിന് തടിയില്‍ തീര്‍ത്ത ഭദ്രകാളി പറണും, തെക്ക് 27 കോല് പൊക്കത്തില്‍ കമുകിന് തടിയില്‍ തീര്‍ത്ത ദാരികന്റെ പറണും തലയുയര്‍ത്തി നില്ക്കും.
പോര്‍ക്കളത്തില്‍ മൂന്ന് വലം വച്ച ശേഷം പറണില്കയറുന്ന ദേവി ദാരികനെ പോരിനു വിളിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. യുദ്ധത്തിനിടയില്‍ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ട് വീഴുന്നു. മോഹാലസ്യം തീര്‍ക്കാന്‍ വീണ്ടും പറണിലേറിയ ദേവി അല്‍പ്പനേരം വിശ്രമിച്ച ശേഷം അമ്പലനടയിലെത്തി ശിവഭഗവാനില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് പോര്‍ക്കളത്തിലേക്ക് പായും. പതിനാല് ലോകവും മുഴക്കും തരത്തിലാണ് ദേവിയുടെ പിന്നീടുള്ള ആക്രോശങ്ങള്‍ നടക്കുക. ദാരികനിഗ്രഹം പ്രതീകാത്മികമായി കുലവാഴ വെട്ടിയാണ് അവതരിപ്പിക്കുന്നത്. ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമായ മുടിത്താളമാടല്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: