കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധം സംബന്ധിച്ച് അന്വേഷണം നിര്ണ്ണായകവഴിത്തിരിവില്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.ഇയാളുടെ അറസ്റ്റോടെ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട തലശ്ശേരി ചമ്പാട് തലോറത്ത് അണ്ണന് എന്ന സിജിത്ത് (23) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധമുള്ള കണ്ണൂര്‍ ജില്ലയിലെ രണ്ട് സിപിഎം നേതാക്കളുടെ പേരുകള്‍ സിജിത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്. എന്നാല്‍ ഈ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകികള്‍ സഞ്ചരിച്ച വാഹനത്തില്‍ കണ്ടെത്തിയ ചോരക്കറയാണ് സിജിത്തിലേക്ക് അന്വേഷണം എത്തിച്ചത്. ഇത് ചന്ദ്രശേഖരന്റേത് അല്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയതോടെ അക്രമികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സിജിത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമാകാന്‍ കാരണം.
ചന്ദ്രശേഖരനെ ആക്രമിക്കുന്നതിനിടയില്‍ സിജിത്തിന്റെ ഇടത് കൈത്തണ്ടയില്‍ മുറിവേറ്റിരുന്നു. ഇതിനുള്ള ചികിത്സക്കായി സംഭവ ദിവസം ചൊക്ലിയിലെ സ്വകാര്യ ക്ലിനിക്കില്ചികിത്സതേടി. എന്നാല്‍ മുറിവിലെ വേദന കൂടിയതിനെത്തുടര്‍ന്ന് പിറ്റേന്ന് കൂത്തുപറമ്പിലെ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. കൂത്തുപറമ്പിലെ ആശുപത്രിയില്‍ ഒരുദിവസം തങ്ങുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളായ രണ്ട് പേരാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യം ഏര്പ്പെടുത്തികൊടുത്തതും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വാഹന സൗകര്യം ഒരുക്കിയതെന്നും സിജിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു.
കൊടിസുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതക സംഘത്തില്‍ ചേര്‍ന്നതെന്ന് സിജിത്ത് മൊഴിനല്‍കി. സിജിത്തിന്റെ വലതുകയ്യില്‍ അരിവാള്‍ ചുറ്റികനക്ഷത്രം പച്ചകുത്തിയിട്ടുണ്ട്.ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടെ മുറിവേറ്റ് തുന്നിയതിന്റെ പാട് ഇടതു കൈത്തണ്ടയില്‍ ഉണ്ട്.
സഹകരണ ആശുപത്രിയില്‍ നിന്ന് കര്‍ണ്ണാടക അതിര്‍ത്തിയില്‍ എത്തിച്ചത് സിപിഎം നേതാവിന്റെ കാറിലായിരുന്നെന്നും പോലീസ് അറിയിച്ചു. മൈസൂരില്‍ വെച്ചാണ് സിജിത്തിനെ പോലീസ് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തത്. സിജിത്തിന്റെ സുഹൃത്തുക്കളുടെ മൊബെയില്‍ കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പോലീസ് സംഘത്തെ മൈസൂരില്‍ എത്തിച്ചതും പ്രതിയെ വലയിലാക്കാന്‍ സഹായിച്ചതും 2010 ല്‍ പാനൂര്‍ കുന്നോത്ത് പറമ്പിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതിയായിരുന്നു സിജിത്ത്. പലപേരുകളില്‍ അറിയപ്പെടുന്നതിനാല്‍ അണ്ണന് എന്ന പേരാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇയാളെ പിടികൂടാന്‍ സഹായകമായത്.
ഇന്നലെ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിജിത്തിനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.ഉദയത്തിന് മുമ്പാകെയാണ് സിജിത്തിനെ ഹാജരാക്കിയത്. പോലീസില്‍ നിന്ന് പീഡനമേല്ക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സജിത്തിന്റെ മറുപടി ഗൂഢാലോചന, കൊലപാതകം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്തുണ്ടായിരുന്നത്.ചന്ദ്രശേഖരന്റെ മകന് അഭിനന്ദും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. സുരക്ഷകണക്കിലെടുത്ത് വന്‍ പോലീസ് സംഘം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു.പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് സിജിത്തിനെ കോടതിയിലേക്ക് കൊണ്ടുവന്നത്. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ രോഷാകുലരായി ബഹളം വെച്ചു. നന്നേ പാടുപെട്ടാണ് പോലീസ് സംഘം സിജിത്തിനെ കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുകൊണ്ടുപോയത്. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 15-ാമത്തെ ആളാണ് സിജിത്ത്. കൊലപാതക സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നതെന്ന് സിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കൊലനടത്തിയ സംഘത്തിലെ ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായിരിക്കും അന്വേഷണസംഘത്തിന്റെ ഇനിയുള്ള നീക്കം. അതോടൊപ്പം തന്നെ അക്രമികള്‍ക്ക് പിന്തുണയും സഹായവും നല്കിയ സി.പി.എന്ന നേതാക്കളിലേക്കും അന്വേഷണം വരും ദിവസങ്ങളില്‍ നീങ്ങും. സംഘത്തില്‍ പെട്ട ചിലര്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: