തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെങ്കിലും കലാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിക്കുന്നതിനൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സങ്കല്പം അര്‍ത്ഥവത്താക്കാന്‍ ഡിജിറ്റല്‍ ലൈബ്രറി, ലബോറട്ടറി, കഌസ് മുറികള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാവണം. ആധുനികവത്കരണത്തിലൂടയേ കലാലയങ്ങളെ കാലത്തിനൊത്ത് മാറ്റിയെടുക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ വനിതാ കോളേജിലെ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതും അക്കാദമിക് തലത്തിലെ ഉയര്‍ച്ചയും രണ്ടാണെന്ന് തിരിച്ചറിയണം. വിഷയത്തിന്റെ ആഴങ്ങളിലേക്കുപോകുന്നതാവണം ഉന്നത വിദ്യാഭ്യാസം. ശരീരത്തിന് ഹൃദയമെന്നതുപോലെയാണ് കലാലയത്തിനും ഗ്രാമത്തിനും വായനശാലകള്‍. സമൂഹത്തിന്റെ വികാസത്തിനും വൈജ്ഞാനിക വിപഌവത്തിനും ഉപയോഗിച്ചത് ലൈബ്രറികളെയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
കമ്പ്യൂട്ടര്‍വത്കൃത പുസ്തക വിതരണം, വിശാലമായ റീഡിംഗ്, റഫറന്‍സ് വിഭാഗങ്ങള്‍, ഇന്റര്‍നെറ്റ് ഇ ബുക്ക്സെര്‍ച്ച്, റിപ്രോഗ്രാഫി എന്നിവയും ഈ ലൈബ്രറിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: